2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ലിറ്റിൽ റെഡ് ഫ്ലവേർസ്

2006/ചൈന/കളര്‍/92 മിനിറ്റ്/സംവിധാനം; ഷാങ് യുവാന്‍
                നാലുവയസ്സ് മാത്രം പ്രായമായ ഫങ് ക്വിയാംക്യാങിനെ അവന്റെ അച്ഛന്‍ കൈ പിടിച്ച് നടത്തിക്കൊണ്ടുവരുന്നിടത്താണ് “ലിറ്റില്‍ റെഡ് ഫ്ലവേര്‍സ്” എന്ന ചൈനീസ് സിനിമ ആരംഭിക്കുന്നത്.മധ്യവര്‍ഗ്ഗകുട്ടികള്‍ താമസിച്ച്പഠിക്കുന്ന പാരമ്പര്യവും ആഡ്ഡ്യത്യവുമുള്ള  ഒരു റസിഡന്‍ഷ്യല്‍ കിന്റെര്‍ ഗാര്‍ട്ടണില്‍ അവനെ ചേര്‍ക്കാനാണ് അച്ഛന്‍ കൊണ്ടുവരുന്നത്.1950ലെ വിപ്ലവാനന്തര ബീജിംങാണു സ്ഥലം.മഞ്ഞുപുതഞ്ഞ വഴികളിലൂടെ നടന്നുവരുന്ന അവര്‍-വലിയ കല്‍‌പ്പടവുകളിലെത്തിയപ്പോള്‍ കുഞ്ഞ് ക്വിയാങിനെ എടുത്തുനടക്കുകയാണ് അച്ഛന്‍.അവന്‍ പ്രതിഷേധിക്കുന്നുണ്ട്.അച്ഛന്‍ അവനെ അവിടെ ചേര്‍ത്ത്(ഉപേക്ഷിച്ച്..)പോയതോടെ പുതിയ ലോകവുമായി ഇണങ്ങാനും ഒത്തുപോകാനും ക്വിയാങ് നടത്തുന്ന ശ്രമങ്ങളാണ് മനോഹരമായ ഈ സിനിമ.
       പ്രശസ്ത ചൈനീസ് എഴുത്തുകാരനായ വാംങ് ഷുവോയുടെ ആത്മകഥാപരമായ ‘മനോഹരമാകാമായിരുന്നു’ എന്ന നോവലിനെ അവലംബിച്ച് 2006ല്‍ പുറത്തിറങ്ങിയ 92 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ പൂര്‍ണ്ണമായും ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
     കുറേയേറെ ചിട്ടവട്ടങ്ങളുള്ള സ്കൂളാണത്.കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാനും,സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കാനും ടീച്ചര്‍മാര്‍ ശ്രമിക്കുന്നുണ്ട്.പഴയ കോട്ടപോലെതോന്നിക്കുന്ന ആ കെട്ടിടത്തില്‍ അച്ചടക്കത്തിനും അനുസരണക്കും വലിയ പ്രാധാന്യമാണ്.അത്തരത്തിലുള്ള കുട്ടികളെ പ്രചോദിപ്പിക്കാനായി ഒരോ ദിവസവും അവരുടെ “നല്ല ശീലങ്ങള്‍” മാര്‍ക്ക് ചെയ്ത്  അവര്‍ക്ക് ഒരോ “കുഞ്ഞ് ചുവന്ന വെല്‍ വെറ്റ് പൂക്കള്‍“ സമ്മാനമായി നല്‍കും. അത് ക്ലാസ്സിലെ സ്കോര്‍ബോര്‍ഡില്‍ കുട്ടികളുടെ പേരിനു നേരെ ഒട്ടിച്ചു വെക്കും.സ്കോര്‍ ബോര്‍ഡില്‍ ചുവന്ന പൂക്കള്‍ കൂടുന്നതിനനുസരിച്ച് അവരെ ക്ലാസ്സ് ലീഡറാക്കും.രാവിലെ ക്രിത്യ സമയത്ത് കക്കൂസില്‍ പോവുക, ഉടുപ്പ് സ്വയം ധരിക്കുക,കൂട്ടം തെറ്റാതെ വരിയായി നടക്കുക,കൂട്ടുകാരുമായി അടികൂടാതിരിക്കുക ,തുടങ്ങിയവയൊക്കെയാണ് നല്ല ശീലങ്ങള്‍. ക്വിയാങിന് ഇതൊന്നും അറിയില്ല.അതുകൊണ്ടുതന്നെ അവന് ഒരിക്കലും ചുവന്ന പൂക്കള്‍ സമ്മാനമായി ലഭിക്കുന്നില്ല.രാത്രിയില്‍  വാതില്‍ തുറന്ന് പുറത്തിറങ്ങി മുറ്റത്തെ പൊടി മഞ്ഞിലേക്ക് മൂത്രമൊഴിക്കുന്നത് അവന്‍ സ്വപ്നം കാണും.രാവിലെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് ടീച്ചറില്‍ നിന്നും  വഴക്ക് കേള്‍ക്കുകയും ചെയ്യും. ചുവന്ന പൂക്കള്‍ കിട്ടണമെന്ന് ക്വിയാങിന് കൊതിയുണ്ട്..പക്ഷെ അവന് ഒരിക്കലും കിട്ടുന്നില്ല. ഒരിക്കല്‍ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു ചുവന്ന പൂവ് അവനു വീണു കിട്ടി.അത് കൈലോസില്‍ പൊതിഞ്ഞ് സൂക്ഷിച്ച് കൂട്ടുകാരിയെ അവന്‍ കാണിക്കുന്നുണ്ട്..
       ഒട്ടും പരിചിതമല്ലാത്ത സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ക്വിയാങിന് ആവുന്നില്ല.മറ്റുകുട്ടികളെക്കാള്‍ വൈകിയാണവന്‍ സ്കൂളില്‍ ചേര്‍ന്നിരിക്കുന്നത്..അനാഥത്വമുണ്ടെങ്കിലും സ്കൂളിലെ ജീവിതം വര്‍ണ്ണാഭവും രസകരവും, സമ്പന്നവുമാണ്.ഡിക്കന്‍സിന്റെ ഒലിവര്‍ ടിസ്റ്റ് അനുഭവിച്ച തരം നരക ഇടമല്ല ആ സ്കൂള്‍.കുട്ടികളെ ‘നല്ലവരായി’വളര്‍ത്താന്‍ ‘ശാസ്ത്രീയമായി’ ഒരുക്കിയ ,ക്രിത്യതയുള്ള ദൈനംദിന ചിട്ടകള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും,നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് കുഞ്ഞായ ക്വിയാങിനു എന്തിനെന്നു മനസ്സിലാകുന്നില്ല.മുതിര്‍ന്നവര്‍ക്ക് (മധ്യവര്‍ഗ്ഗ പ്രേക്ഷകന്)ഒരു കുഴപ്പവും തോന്നാത്ത സന്തോഷകരമായ ഒരിടമാണത്. നല്ല ടീച്ചര്‍മാര്‍,പലതരം കളികള്‍,സമൂഹ ജീവിതത്തിന്റെ പാഠങ്ങള്‍,നല്ല ഡോര്‍മിറ്ററികള്‍,നല്ല ഭക്ഷണശീലങ്ങള്‍...ആകെ നോക്കിയാല്‍ ‘ഇങ്ങനെയായിരിക്കണം ഒരു സ്കൂള്‍’ എന്നു തോന്നിപ്പോകുന്ന ഇടം.പക്ഷെ ക്വിയാങ്ങിന് അവിടം ഇഷ്ടമായില്ല.തിളങ്ങുന്ന കണ്ണുകളും,തൂടുത്ത കവിളുകളുമായി,സ്വന്തം രീതികളില്‍ ജീവിക്കുന്ന അവന് അവിടം തനിക്കു ചേരാത്ത സ്ഥലമായാണു തോന്നിയത്.
          പതുക്കെ ക്വിയാങ്ങ് ആ സ്കൂളിലെ റിബല്‍ ആയി മാറുന്നു.അവന്റെ മോശം സ്വാധീനം മറ്റുകുട്ടികളില്‍ ഉണ്ടാകാതിരിക്കാന്‍ അവനെ ടീച്ചര്‍മാര്‍ അവനെ കുട്ടികളുമായി ഇടപെടുന്നത് വിലക്കുന്നു.കൂടുതല്‍ ഒറ്റപ്പെടുന്തോറും അവന്‍ കൂടുതല്‍ അന്തര്‍മുഖനും അക്രമസ്വഭാവമുള്ളവനായും മാറുന്നു.മറ്റുകുട്ടികള്‍ അവനെ കളിക്കാന്‍ കൂടെ കൂട്ടുന്നില്ല.എങ്കിലും പതുക്കെ അവന്റെ ഊര്‍ജ്ജസ്വലതയും ധൈര്യവും കൂട്ടുകാരില്‍ അവനു സ്വാധീനമുണ്ടാക്കുന്നു.നല്ലവരെങ്കിലും അവനിഷ്ടമില്ലാത്ത ലീ എന്ന ടീച്ചര്‍ -‘കുട്ടികളെ പിടിച്ചുതിന്നുന്ന വാലുള്ള ജന്തു’വാണെന്നു ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ അവനു കഴിയുന്നു.ഭയന്ന കുട്ടികളെല്ലാവരും കൂടി രാത്രിയില്‍ അവരെ പിടിച്ചുകെട്ടിയിടാന്‍ തീരുമാനിക്കുന്നു.ഷൂലൈസുകള്‍ കൂട്ടികെട്ടിയുണ്ടാക്കിയ കയറുമായി ക്വിയാങ്ങിന്റെ നേത്രുത്വത്തില്‍ ഉടുതുണിപോലുമില്ലാത്ത കുട്ടികളുടെ ഗൂഢസംഘം ഇരുട്ടിലൂടെ ഇഴഞ്ഞ് ടീച്ചറുടെ കട്ടിലിനരികിലെത്തുന്നു.ഉണര്‍ന്ന ടീച്ചര്‍ ഭയന്നു നിലവിളിക്കുന്നതോടെ കുട്ടികളെല്ലം പിന്തിരിഞ്ഞോടുന്നു.
       തന്നെ മറ്റുള്ളവര്‍ അവഗണിക്കുന്നെന്നും.ഒരിക്കലും തനിക്ക് ചുവന്ന പൂക്കള്‍ സമ്മാനമായി കിട്ടില്ലെന്നും മനസ്സിലാക്കിയ ക്വിയാങ്ങിന്റെ പ്രതിഷേധങ്ങള്‍ പുതിയ മാനങ്ങളിലേക്ക് വികസിക്കുന്നു.അനുസരണക്കേട് അവന്റെ സ്വഭാവമാകുന്നു.അവനെ ഏറെ ഇഷ്ടമുള്ള ടീച്ചറെപ്പോലും അവന്‍ തെറി വിളിക്കുന്നു.ശിക്ഷയായി അവനെ മുറിയില്‍ പൂട്ടിയിടുന്നു.പിന്നീടൊരിക്കല്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി ക്വിയാങ്ങ്  ആരും കാണാതെ സ്കൂള്‍ ഗൈറ്റ് കടന്ന് പുറത്തെ സ്വതന്ത്ര ലോകത്തിലേക്കിറങ്ങുന്നു.റോഡിലൂടെ കാഴ്ച്ചകളും ഘോഷയാത്രയും കണ്ട് നടന്ന് തളര്‍ന്ന് ഒരിടത്തിരിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു.
        സമൂഹത്തിന്റെ ‘അരുതായ്മ’കളും,‘നിയമങ്ങളും’, അടിച്ചേല്‍‌പ്പിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ അതിനോട് എങ്ങിനെ പ്രതികരിക്കുമെന്നും അവയുമായി പൊരുത്തപ്പെടാനാകാത്തവരുടെ അസ്വസ്ഥതകള്‍ എങ്ങിനെയൊക്കെ പ്രകടമാക്കപ്പെടുമെന്നും ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.പൊതുചിന്താരീതികളില്‍ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും ഇതില്‍ കാണാം.
     വളരെ ചെറിയ കുട്ടികളെ മാത്രം ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ഈ സിനിമയില്‍ വളരെ സ്വാഭാവികമായാണ് എല്ലാ കുട്ടികളും ‘അഭിനയി’ച്ചിരിക്കുന്നത്.കുഞ്ഞു ക്വിയാങ്ങായി വേഷമിട്ടിരിക്കുന്ന ഡോങ് ബോവല്‍ അസാമാന്യമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ക്യാമറ പലപ്പോഴും കുട്ടികളുടെ ഐ ലവലിലാണു സ്ഥാപിച്ചിരിക്കുന്നത്.നിഴലും വെളിച്ചവും മനോഹരമായി ഉപയോഗിച്ചിരിക്കുന്നു.പശ്ചാത്തല സംഗീതം കുഞ്ഞു മനസ്സുകളുടെ വികാരവും,ഊര്‍ജ്ജസ്വലതയും വെളിവാക്കും വിധമാണ് ചേര്‍ത്തിരിക്കുന്നത്.വളരെ ലളിതമായ ഒരു കഥപറച്ചില്‍ രീതിയിലൂടെ  വളരെ സങ്കീര്‍ണ്ണമായ വ്യക്തി-സ്വത്വ പ്രതിസന്ധികളെ ചര്‍ച്ചചെയ്യുന്ന ഈ സിനിമ 2006ലെ ബെര്‍ലിന്‍ ഫിലീം ഫെസ്റ്റിവലില്‍ CICAE അവാര്‍ഡും ഷാങ്ഹായ് ഫിലീം ക്രിട്ടിക്ക് അവാര്‍ഡും നേടി.
   സ്കൂളില്‍ നിന്നും പുറത്തിറങ്ങി  വിജനമായ ഒരിടത്ത് ഒരു കല്ലില്‍ തലവെച്ചുറങ്ങുന്ന ക്വിയാങിന്റെ ഒരു ഏരിയല്‍ ഷോട്ടുണ്ട് അവസാനം.ആ ദ്രിശ്യം ഏകാന്ത ബാല്യങ്ങളുടെ ഓര്‍മ്മകളെ പ്രേക്ഷക മനസ്സിലേക്ക് ഒരു ശീതകാറ്റായി ഇരച്ച് കയറ്റും തീര്‍ച്ച

2010, മാർച്ച് 22, തിങ്കളാഴ്‌ച

നൈറ്റ് ആന്റ് ഫോഗ്

ഭൂമിയിലെ നരകങ്ങളായിരുന്നു നാസി കോൺസെന്ട്രേഷൻ ക്യാമ്പുകൾ. പത്തു  വർഷത്തിനു ശേഷം 1955-ൽ ഓഷ് വിറ്റ്സിലേയും മദാക്കിലേയും ക്യാമ്പുകളിൽ ചിത്രീകരിച്ച ഡോക്കുമെന്ററിയാണ് ‘നൈറ്റ് ആന്റ് ഫോഗ്’ .
32 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ സിനിമയെ പ്രശസ്ത ഫ്രെഞ്ച് സംവിധായകനും നിരൂപകനുമായ ഫ്രാങ്കോസ് ത്രൂഫെ വിശെഷിപ്പിച്ചത്' ഇതുവരെയുണ്ടായതിൽ വച്ചേറ്റവും മഹത്തായ സിനിമ” എന്നാണ്.ഗോയയുടെയും കാഫ്കയുടെയും കലാ-സാഹിത്യ രചനകൾക്കൊപ്പമുള്ള ഔന്ന്യത്യമാണ് ഈ സിനിമയ്ക്ക് പല നിരൂപകരും ഫ്രാൻസിൽ സ്ഥാനം നൽകിയത്. ഹ്രിദയം ചുട്ടുപൊള്ളിക്കുന്ന, മനുഷ്യകുലത്തെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്ന തത്വചിന്താപരമായ ഒരു മഹാകാവ്യമായി നൈറ്റ് ആന്റ് ഫോഗിനെ ലോകം മുഴുവനും സിനിമാസ്വാദകർ വിലയിരുത്തുന്നു.
ഇത്തരമൊരു സിനിമാ പ്രൊജെക്റ്റുമായി തന്നെ സമീപിച്ച നിർമ്മാതാക്കളെ  അലെൻ റെനെ ആദ്യം പറഞ്ഞുവിട്ടു.നേരിട്ട് അനുഭവിച്ച ഒരാൾക്ക് മത്രമേ ഇത്തരം ഒരു സിനിമ ഒരുക്കാനുള്ള അവകാശവും സത്യസന്ധതയും ഉള്ളു എന്നദ്ദേഹം വിശ്വസിച്ചു. നാസി ക്യാമ്പുകളിലെ മനുഷ്യക്കുരുതിയിൽ നിന്നും രക്ഷപ്പെട്ടു ബാക്കിയായ പ്രശസ്ത കവിയും എഴുത്തുകാരനുമായ ഴാങ് കൈറോളും ,സംഗീത പ്രതിഭ ഹാൻസ് ഐസറും സഹകരിക്കാമെന്ന് ഏറ്റപ്പോഴാണ് റെനെ സിനിമ സംവിധാനം ചെയ്യാൻ   സമ്മതിച്ചത്. അനുഭവത്തിന്റെ തീച്ചൂട് വിതറുന്ന വരികൾ തിരക്കഥയായി കൈറോൾ രചിച്ചു. ഹാ‍ൻസ് ഐസെർ രോഷവും ദൈന്യവും നിറഞ്ഞ സംഗീതം പകർന്നു.
അക്കാലം വരെ ഉണ്ടായിരുന്ന ഡോക്കുമെന്ററി സിനിമാ രീതികളിൽനിന്നും വ്യത്യസ്ഥമായ ഒരു പുത്തൻ അവതരണ രീതിയാണ് അലെൻ റെനെ ഈ സിനിമയിൽ ഉപയോഗിക്കുന്നത്.(ഈ ശൈലി -പിന്നീട് പല സിനിമകൾ ഉപയോഗിച്ചിട്ടുണ്ട്). ഓർമകളും കാലഘട്ടവും മുന്നോട്ടും പിറകോട്ടും പായുന്ന രീതി.കളറും ബ്ലാക്ക് അന്റ് വൈറ്റും മാറി മാറിഉപയോഗിക്കുന്നതും അന്ന് പുതുമയായിരുന്നു.
 ഒരു മ്യൂസിയത്തിലോ മ്രിഗശാലയിലോ കൂടുകൾക്കരികിലൂടെ നമ്മെ നടത്തിക്കൊണ്ട് പോയി ഓരോന്നും വിശദീകരിക്കുന്ന ഗൈഡിന്റെ ശൈലിയിൽ നിന്നും പതുക്കെ ഒരു വിചാരണക്കാരന്റെ സ്വരത്തിലേക്ക് നരേഷൻ മാറുന്നു.”ഇതിനെല്ലം ഉത്തരവാദി ആരാണ്” എന്ന പൊള്ളുന്ന ചോദ്യത്തിലേക്ക് സിനിമ വികസിക്കുന്നു.
പുറമെ ശാന്തവും സുന്ദരവും ആളൊഴിഞ്ഞതുമായ ഉപേക്ഷിക്കപെട്ട കോൺസെന്റ്ട്രേഷൻ ക്യാമ്പുകളുടെ തരിശു നിലങ്ങളിലൂടെയുള്ള ക്യാമറയുടെ ചലനത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്.പുറത്ത് ലോകം ഒന്നും സംഭവിക്കാത്തതുപോലെ സജീവമാണ്.എത്ര വേഗമാണ് നാം എല്ലം മറക്കുന്നത്.ഇപ്പോൾ രക്തം വറ്റിയ-ശബ്ദം നിലച്ച ഈ ബ്ലോക്കുകളിലെ സന്ദർശകർ ക്യാമറകൾമാത്രം. കാറ്റു പോലും മൂളാൻ ഭയക്കുന്ന ഈ കമ്പിവേലി വളപ്പിനകത്ത് നമ്മുടെ കാലടി ശബ്ദം മാത്രം.
വർണ ദ്രിശ്യങ്ങൾ പെട്ടന്നാണ് നാസിപ്പടയുടെ മാർച്ചിന്റെ ബ്ലാക് & വൈറ്റ് ഫൂട്ടേജുകളിലേക്ക് മറിയുന്നത്.ഹിറ്റ്ലറുടെ അഭിവാദനം -നാസിസത്തിന്റെ വികാസം - കോൻസെന്ട്രേഷൻ ക്യാമ്പുകളുടെ നിർമ്മാണം. ബ്രസ്സത്സ്സിലും, ആതൻസിലും ,റോമിലും ,പ്രാഗിലും,വാർസയിലും ഉൾല പാവങ്ങൾ അവരവരുടെ ദൈനം ദിന  ജോലികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ -ദൂരെ പലയിടങ്ങളിലുമായി അവർക്കായി നരകങ്ങൾ പണിതൊരുങ്ങികൊണ്ടിരിക്കുകയായിരുന്നു.അവിടെ നിന്നൊക്കെ ലക്ഷക്കണക്കിന് ആൾക്കാരെ വാഗണുകളിൽ ആട്ടിത്തെളിച്ച് കൊണ്ടു വരുന്നതിന്റെ പഴയ ഫൂട്ടേജുകൾ-.. വാതിലുകൾ വലിച്ചടച്ച് സീൽ ചെയ്യുന്നു. കുത്തിനിറച്ച വാഗണുകളിലെ ഇരുളിൽ രാത്രിയില്ല പകലില്ല’.വിശപ്പും ദാഹവും ,തണുപ്പും, വിങ്ങലും,ഭ്രാന്തും മാത്രം...
ട്രൈനുകൾ നീങ്ങിപ്പോകുന്ന ഈ ദ്രിശ്യത്തിന് - നറേറ്റർ പറയുന്ന കമന്റ് സിനിമാ  ഭാഷയിലാണ് “മരണം ഫസ്റ്റ് കട്ട്  പറഞ്ഞിരിക്കുന്നു“.അടുത്ത ദ്രിശ്യം പാതി രാത്രിയിൽ  ഏതോ ക്യാമ്പിനരികിൽ വന്നു നിൽക്കുന്ന ട്രൈനാണ്. ഇരുട്ടും മഞ്ഞും നിറഞ്ഞ രാത്രിയിൽ കാവൽ നിൽക്കുന്ന നാസി പട്ടാളക്കാർക്ക് മുന്നിലേക്ക്.
പെട്ടന്ന് ബ്ലാക്ക്&വൈറ്റ് ദ്രിശ്യങ്ങൾ കളറിലേക്ക്.. പാഴ്പുല്ലു വളർന്ന പാളങ്ങളിലൂടെ ക്യാമറ പതുക്കെ ചലിക്കുന്നു. ഈ പാളത്തിനരികിൽ നാം എന്താണ് അന്വേഷിക്കുന്നത്? വാതിൽ തുറന്നപ്പോൾ പുറത്തേക്ക് തെറിച്ചു വീണവരുടെ അവശിഷ്ടങ്ങൾ..? കുരച്ചടുക്കുന്ന നയ്ക്കൾക്കും മഞ്ഞളിപ്പിക്കുന്ന സെർച്ച് ലൈറ്റുകൾക്കും ഇടയിലൂടെ തോക്ക്ചൂണ്ടി ക്യാമ്പിലേക്ക് ഓടിച്ചുകയറ്റിയവരുടെ ഘനീഭവിച്ച നിലവിളിൾ..?ദൂരെ ക്യാമ്പിനുള്ളിലെ പട്ടടയിൽ തീ നാളങ്ങൾ അപ്പഴും ന്രുത്തം ചെയ്യുന്നുണ്ടായിരുന്നു.
ക്യാമ്പിനുള്ളിലെത്തുമ്പോഴുള്ള ആദ്യ കാഴ്ച നൽകുന്ന  അമ്പരപ്പും ഭയവും പകച്ച്പോയ കണ്ണുകളുടെ സമീപദ്രിശ്യം കൊണ്ട് നമ്മെ അനുഭവിപ്പിക്കുന്നു. ക്യാമ്പിനകം മറ്റേതോ ഗ്രഹം പോലെയാണ്. നഗ്നരായി പുഴുക്കളെപ്പോലെ ജനക്കൂട്ടം. ഒന്നം മുറി “കുളിമുറി” എന്നെഴുതിവെച്ചിട്ടുണ്ട്. വ്രുത്തിയാക്കാൻ എന്ന വ്യാജേന എല്ല അഭിമാനങ്ങളേയും ഒറ്റയടിക്ക് ഉടുതുണിയുരിച്ച് അഴിച്ചു മാറ്റുന്നു. പിന്നീട് മൊട്ടയടിച്ച് , ചാപ്പ കുത്തി , നീല വരയൻ ഉടുപ്പണിയിച്ച് നമ്പറുകളായി മാറ്റുന്നു..ഇവരെ ഭരിക്കാൻ പലതരത്തിലുള്ള ഉദ്യോഗസ്ഥന്മാർ നിരവധി.
ക്യാമ്പിന്റെ ഇപ്പോഴുള്ള അവശിഷ്ടങ്ങളിലൂടെ ക്യാമറ കാഴ്ച്ചകൾ കണ്ട് നടന്ന് നീങ്ങുന്നു. അന്തേവാസികൾ കൊടും തണുപ്പിൽ ജീവിച്ചു തീർത്ത മരത്തിന്റെ ബാരക്കുകൾ, നറേറ്റർ ഒരു ഘട്ടത്തിൽ പറയുന്നുണ്ട് -”ഒരു വിവരണത്തിനും, ഒരു ദ്രിശ്യത്തിനും അവരുടെ യഥാർത്ഥ ദുരിതം പകർത്തിക്കാണിക്കാനാവില്ല” എന്ന്.
ഒരു കയിൽ സൂപ്പിൽ ഒതുക്കേണ്ട അനന്തമായ വിശപ്പ്.. എന്നിട്ടും രാത്രിയിൽ എട്ടും പത്തും തവണ വന്നിരിക്കുന്ന കക്കൂസ് കുഴികൾ. വയറിൽ നിന്നും പോകുന്ന രക്തം മരണത്തിന്റെ അടയാളമാണെന്നവർക്കറിയാം. ക്യാമ്പിൽ പേരിന് ആസുപത്രിയുണ്ട്. എല്ലാ രോഗത്തിനും ഒരേ  മരുന്ന്.. വിശപ്പ് സഹിക്കാനാകാതെ മുറിവ് വച്ചുകെട്ടിയ ബാൻഡേജുകൾ തിന്നുന്നവർ.. മരിക്കാൻ കൊതിച്ച് കാത്തു കിടക്കുന്നവർ.. തുറിച്ച കന്നുകളുമായി അവർ ലോകം വിടുന്നു. സർജറി ബ്ലോക്കിൽ പച്ച മനുഷ്യനിൽ പരീക്ഷണങ്ങൾ..രാസവ്യവസായശാലകളുടെ സാമ്പിളുകളുടെ വിഷരൂക്ഷത പരീക്ഷിക്കാൻ മനുഷ്യ ഗിനിപ്പന്നികൾ.
ഗ്യാസ് ചേമ്പറുകൾ - ഷവറുകളിലൂടെ അടച്ചുപൂട്ടിയ മുറികളിലേക്ക് വിഷ വാതകം പമ്പു ചെയ്യുന്നു. മരണ വെപ്രാളത്തിൽ നൂറുകണക്കിനു ആൾക്കാർ കോങ്ക്രീറ്റ് സീലിങ്ങുകൾ മാന്തിപ്പൊളിച്ച  അടയാളങ്ങൾ
സ്ത്രീകളുടെ ഷേവ് ചെയ്ത് മറ്റിയ മുടി കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു.അവകൊണ്ട് നിർമ്മിച്ച കമ്പിളിത്തുണിത്തരങ്ങൾ റോളുകളായി അടുക്കിവച്ചിരിക്കുന്നു. മനുഷ്യന്റെ കൊഴുപ്പ് കൊണ്ട് നിർമിച്ച സോപ്പുകൾ, ഫർണസ്സുകളിലെ മനുഷ്യന്റെ എല്ലുപൊടി വളമായുപയോഗിക്കുന്ന കാബേജു തോട്ടങ്ങൾ.മനുഷ്യന്റെ തുകലിൽ ചിത്രപ്പണി ചെയ്ത കൌതുക വസ്തുക്കൾ...മനുഷ്യന്രുശംസത ഇത്രത്തോളമോ എന്ന് നാം അമ്പരക്കും.
ബോറടി മാറാൻ തടവുകാരെ വെടിവെച്ചിട്ടു കൊന്നു രസിക്കുന്ന കാവൽ പട്ടാളത്തേക്കുറിച്ചുള്ള പ്രസ്താവനയിൽ നാം സ്തംഭിച്ചു പോകുന്നു.
അവസാനം തോൽവിയാൽ നാസികൾ ഉപേക്ഷിച്ചുപോയ ക്യാമ്പുകളിൽ സഖ്യസേന കണ്ട ദ്രിശ്യങ്ങൾ... അവ ഭൂമിയിൽ ചിത്രീകരിക്കപ്പെട്ടതിൽ ഏറ്റവും ദൈന്യമായ ചിത്രങ്ങൾതന്നെ..ബുൾഡോസറുകൾ കൊണ്ട് ഉന്തി നീക്കി കുഴിയിലിട്ടുമൂടുന്ന ആയിരക്കണക്കിന് മനുഷ്യ ശരീരങ്ങൾ.
ഹ്രിദയത്തിലേക്ക് ചാട്ടുളി പോലെ തറച്ചു കയറുന്നതാണ് മൈക്കേൽ ബൊക്കേയുടെ നറേഷൻ. ചടുലമല്ലത്ത ട്രോളി ചലനങ്ങളാണ് ക്യാമറ പൂർണ്ണമായും ഉപയോഗിക്കുന്നത്,ദൈന്യവും രോഷവും ഭയവും നിറഞ്ഞ സിനിമയുടെ ഭാവം ഈ ചലനത്തിലൂടെ ക്യാമറ സംവേദനം ചെയ്യുന്നുണ്ട്. കാലത്തിലൂടെ മുന്നോട്ടും പിറകോട്ടും സഞ്ചരിക്കുന്ന രീതി അലെൻ റെനെ ഈ സിനിമയിലെന്ന പോലെ തന്റെ മാസ്റ്റെർപീസായ “ഹിരോഷിമ മോൺ അമർ“ എന്ന സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്.
സിനിമയുടെ അവസാനത്തിൽ നുക്സംബെർഗ് വിചാരണയിൽ ഒരോരുത്തരും “ഞങ്ങളല്ല ഉത്തരവാദിയെന്നു” പറയുന്നുണ്ട്. അലെൻ റെനെ ചോദിക്കുന്നു “പിന്നെ ആരാണു ഉത്തരവാദി”
തൊണ്ണൂറു ലക്ഷം മനുഷ്യരുടെ കുരുതി കഴിഞ്ഞിട്ട് നാമെത്ര വേഗമാണ് എല്ലാം മറക്കുന്നത്. ഇപ്പോഴും സമാനമായ മനുഷ്യക്കുരുതികൾക്കായ് നിലമൊരുക്കൽ പലയിടങ്ങളിലും നടക്കുന്നുണ്ടെന്ന ജാഗ്രതാ മുന്നറിയിപ്പോടെയാണ് “നൈറ്റ് ആന്റ് ഫോഗ് “ അവസാനിക്കുന്നത്.

2010, മാർച്ച് 20, ശനിയാഴ്‌ച

പശു



സിനിമയെന്ന കലയുടെ കുത്തക അവകാശം തങ്ങൾക്കാണെന്ന് വിശ്വസിച്ചിരുന്ന പാശ്ചാത്യ സിനിമക്കാരെ ഞെട്ടിച്ച സിനിമയായിരുന്നു 1957ലെ വെനീസ് ചലചിത്രമേളയിൽ കുറോസവയുടെ “റാഷമോൺ” .ആ വർഷം “ഗോൾഡൻ ലയൺ” പുരസ്കാരം ആ സിനിമ നേടി. ജാപ്പാനീസ് സിനിമയുടെ ജൈത്രയാത്ര അതോടെ ആരംഭിച്ചു. സമാനമായ അനുഭവമാണ് ദാരിഷ് മെഹ്രൂയിയുടെ രണ്ടാമത്തെ ചിത്രമായ ‘പശു’(the cow) സ്ര്യുഷ്ടിച്ചത്. ഷായുടെ ഭരണത്തിൻ കീഴിലായിരുന്ന ഇറാനിൽ ഗവർമെന്റ്  ധനസഹായത്തോടെ നിർമിക്കപ്പെട്ട ഈ സിനിമയെ പക്ഷെ റിലീസ് ചെയ്യാൻ അനുവദിച്ചില്ല.ഗ്രാമീണ പിന്നോക്കാവസ്ഥയും ദാരിദ്രവും പുറം ലോകമറിയുന്നത് ഇറാന് മോശമായ പ്രതിഛായയുണ്ടാക്കുമെന്നും സിനിമയിൽ ഒളിച്ചുവെക്കപ്പെട്ട രാഷ്ട്രീയ വിമർശനം സർക്കാറിന് എതിരാണെന്നും പറഞ്ഞ് ഷായുടെ സെൻസർമാർ പടം നിരോധിച്ചു. മെഹ്രൂയി രഹസ്യമായി സിനിമയുടെ പ്രിന്റ് രാജ്യത്തിനു വെളിയിൽ എത്തിച്ച് 1970ലെ വെനീസ് ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചു.സബ് ടൈറ്റിലുകൾ പോലുമില്ലാതെയാണെങ്കിലും അവിടെ ആ സിനിമകണ്ടവരെ മുഴുവൻ പശു ശരിക്കും ആശ്ചര്യപ്പെടുത്തി.ഇറാനിൽ നിന്നും ഇത്തരം ഒരു സിനിമ ആരും പ്രതീക്ഷിച്ചിരുന്നില്ല.നിയോറിയലിസ്റ്റിക് സിനിമകളുടെ ഉദയം ഇറാനിൽ ഇതോടെ ആരംഭിച്ചു.ഇതിന്റെ പിന്തുടർച്ചയായി അബാസ് കിരിയോസ്തമി,മക്മൽ ബഫ് തുടങ്ങിയ സിനിമ സംവിധായകരിലൂടെ ഇറാനിയൻ സിനിമ തൊണ്ണൂറുകളിൽ ലോക സിനിമയുടെ നെറുകയിൽ സ്ഥാനം പിടിച്ചു.(1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം സിനിമ എന്ന പ്രസ്ഥാനം തന്നെ                                                                                                                                                                                                                                        നിരോധിക്കാൻ ഒരുക്കം കൂട്ടിയ അയത്തൊള്ള ഖൊമൈനിക്ക് ‘പശു’ എന്തുകൊണ്ടോ ഇഷ്ടപ്പെട്ടു.അതിനാൽ  ഇറാനിൽ  നിയന്ത്രണങ്ങളോടെയുള്ള സിനിമാ നിർമാണത്തിന് ഖൊമൈനി പച്ചക്കൊടി കാട്ടി.ഇറാനിൽ സിനിമയുടെ കൂമ്പ്  വാടാതെ പശു രക്ഷപ്പെടുത്തി.  )
ഗുലാം ഹുസ്സൈൻ സൈയ്ദിന്റെ കഥയെ അവലംബിച്ച് നിർമിച്ച ഈ സിനിമ തരിശായ ഒരു ഇറാൻ ഗ്രാമത്തിലെ ജീവിതമാണ് കാട്ടിത്തരുന്നത് . കുട്ടികളില്ലാത്ത മധ്യവയസ്കനായ മാഷത് ഹസ്സനെ സംബന്ധിച്ച് അയാളുടെ പശുവാണ് എല്ലാമെല്ലാം. കുഞ്ഞിനെ എന്ന പോലെയാണ് പശുവിനെ പരിചരിക്കുന്നത്. ആ ഗ്രാമത്തിലെ ഏക പശുവാണത്. പശുവിനെ ഗ്രാമത്തിന്റെ പുറത്ത് മേയ്ക്കാൻ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. മറ്റുള്ളവരോട് സംസാരിക്കുന്നതിനിടയില്പോലും ഹസ്സന്റെ ശ്രദ്ധ പശുവിൽ തന്നെയാണ്. കുട്ടികൾ പശുവിനെ തൊടുമ്പോൾ അയാൾക്ക് ദേഷ്യം വരുന്നുണ്ട്. പശുവിനെ തീറ്റുന്നതും കുളിപ്പിക്കുന്നതും ഒക്കെ ഹസ്സന്റെ സന്തോഷങ്ങളാണ്. രാത്രിയിൽ കൊള്ളക്കാരായ ബൊളീവർമാർ വന്ന് തന്റെ പശുവിനെ തട്ടിക്കൊണ്ട്പോവുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്നു ഭയന്ന് തൊഴുത്തിൽ പശുവിനൊപ്പമാ‍ണ് ഹസ്സൻ ഉറങ്ങാറ്.
ഒരുനാൾ എന്തോ ആവശ്യത്തിനായി ഹസ്സൻ ഗ്രാമത്തിന് പുറത്തെങ്ങോ പോയിരിക്കയായിരുന്നു. പുലർച്ചെ ഹസ്സന്റെ ഭാര്യയുടെ നിലവിളികേട്ട് ഗ്രാമീണരൊക്കയും വീട്ടിലെത്തി. ഗർഭിണിയായ പശു തൊഴുത്തിൽ - ചോരയിൽ കുളിച്ച് മരിച്ച് കിടക്കുന്നു.പശു ചത്ത വിവരമറിഞ്ഞാൽ  ഹസ്സൻ എങ്ങനെയാണ് പ്രതികരിക്കുക എന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. വിവരം ഹസ്സനിൽ നിന്ന് മറച്ച് വെക്കാനും പതുക്കെ പതുക്കെ വിവരം അറിയിക്കാനും ഗ്രാമമുഖ്യനും മറ്റുള്ളവരും ചേർന്ന് തീരുമാനിക്കുന്നു. പശു ഓടിപ്പോയെന്നും അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ടെന്നും നുണപറയാൻ എല്ലാവരും കൂടി നിശ്ചയിക്കുന്നു.പശുവിന്റെ ശവം എന്തുചെയ്യണമെന്ന കാര്യത്തിലും പല അഭിപ്രായങ്ങളായി.പശുവിന്റെ തുകൽ പൊളിച്ചെടുക്കാമെന്ന് ചിലർക്ക് അഭിപ്രായമുണ്ട്- പക്ഷെ ഹസ്സൻ അറിഞ്ഞാലുണ്ടാകാവുന്ന പുകിലോർത്ത് അതിൽ നിന്നും പിന്മാറി. ശവം ഗ്രാമത്തിനു വെളിയിൽ ഉപേക്ഷിക്കാമെന്നുവച്ചാൽ ചിലപ്പോൾ ആട്ടിടയന്മാർ പറഞ്ഞ് ഹസ്സൻ വിവരമറിഞ്ഞേക്കാം. അവസാനം വീട്ടിനടുത്തുള്ള ഒരു പൊട്ടക്കിണറിൽ ശവം ഇട്ട് മൂടി. ഗ്രാമത്തിലെ മന്ദബുദ്ധിയായ ചെറുപ്പക്കാരൻ വിവരം ഹസ്സനോട് പറഞ്ഞാലോ എന്നു ഭയന്ന് അവനെ പഴയ ഉപേക്ഷിച്ച കെട്ടിടത്തിൽ കെട്ടിയിടുന്നു.ഭയത്തോടെയും ആശങ്കയോടെയും ഗ്രാമീണർ ഹസ്സന്റെ വരവും പ്രതീക്ഷിച്ച് നിൽക്കുകയാണ്.

2010, മാർച്ച് 16, ചൊവ്വാഴ്ച

ഗ്ലാസ്സും മ്ര്യുഗശാലയും

ഡച്ച് സിനിമാ സംവിധായകനായ ബെർട്ട് ഹാൻസ്ട്ര ഡോക്കുമെന്ററി സിനിമകളുടെ കുലപതിയായാണ് കണക്കാക്കപ്പെടുന്നത്. 1951 ലെ ‘കാൻ ഫിലിം ഫെസ്റ്റിവലിൽ‘ ‘മിറർ ഓഫ് ഹോളണ്ട്’ എന്ന ലഘുഡോക്കുമെന്ററി ചിത്രം ‘ഗ്രാന്റ് പ്രിക്സ് ‘ അവാർഡ് നേടിയതോടെ ഹാൻസ്ട്ര ശ്രദ്ധിക്കപ്പെട്ടു. പ്രക്ര്യുതിയേയും മനുഷ്യരേയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ദ്ര്യുശ്യഭാഷയുടെ വ്യാകരണവും, സൌന്ദര്യ  ശാസ്ത്രവും അടിസ്ഥാനമാക്കി അവ ക്യാമറയിൽ പകർത്തി എഡിറ്റിങ് നടത്തി  ഒരു കലാസ്ര്യുഷ്ടിയാക്കിമാറ്റുന്ന ഒരു രീതിയാണ് അദ്ദേഹത്തിന്റേത്.  വളരെ പ്രശസ്തമായ രണ്ട് സിനിമകളാണ് ഹാൻസ്ട്രയുടേതായുള്ളത്. ഗ്ലാസ്സ് (1958),മ്ര്യുഗശാല (1962) എന്നീ സിനിമകൾ... സിനിമയെന്ന കലാമാധ്യമപഠനത്തിനുള്ള ടെക് സ്റ്റ് ബുക്കുകൾ എന്ന പോലെയാണ് ഇക്കാലമത്രയും ലോകത്തെങ്ങുമുള്ള  ഫിലിം ഇൻസ്റ്റിറ്റുട്ടുകളിൽ ഈ രണ്ട് സിനിമകളും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. വെറും പതിനൊന്നു മിനുട്ടുകൾ മാത്രം ദൈർഘ്യമുള്ളതാണ് ഈ സിനിമകൾ.. പക്ഷെ അവ നമ്മോട് സംവദിക്കുന്നത് മനുഷ്യായുസ്സിന്റെ ദൈർഘ്യമാണ്.
1957ൽ .‘റോയൽ ലീർഡാം ഗ്ലാസ്സ് വർക്സ് ‘ കമ്പനിയുമായുണ്ടാക്കിയ ഒരു പ്രൊമോഷണൽ ഫിലിം കരാറിൽ നിന്നാണ് ഈ ക്ലാസ്സിക് സിനിമ ജനിക്കുന്നത്. ബ്ലാക്ക് & വൈറ്റിൽ ഗ്ലാസ്സ് നിർമാണം പരിചയപ്പെടുത്തുന്ന പരസ്യ ചിത്രമാണ് ഉദ്ദേശിച്ചിരുന്നത്. ഫാക്ടറിയിൽ സന്ദർശനത്തിനിടെ കണ്ട ഒരു യന്ത്രത്തകരാറിൽ നിന്നാണ് ഹൻസ്ട്രക്ക് പുതിയ ആശയം കിട്ടിയത്. പൂർണ്ണ സ്വാതന്ത്രത്തോടെ ഗ്ലാസ്സിനെയും മനുഷ്യനേയും കുറിച്ച് സിനിമ കളറിൽ ചെയ്യാൻ കരാർ ഉറപ്പിക്കുന്നു.
ഗ്ലാസ്സ് ബ്ലോവർമാർ ലോഹക്കുഴലിലൂടെ ഊതി, ഉരുകിയ ഗ്ലാസ്സുകൊണ്ട് സ്ഫടിക ഭരണികളും ചഷകങ്ങളും പാത്രങ്ങളും ഉണ്ടാക്കുന്ന പഴയ രീതികൾ  കാണിച്ചു തന്നുകൊണ്ടാണ് “ഗ്ലാസ്സ്’  ആരംഭിക്കുന്നത്. ഒരു സംഗീത ഉപകരണം വായിക്കുന്നതുപോലെയാണ് കലാകാരന്മാരായ ഗ്ലാസ്സ്ബ്ലോവർമാർ പാത്രങ്ങൾ നിർമ്മിക്കുന്നത്. അവർ ഉണ്ടാക്കുന്ന ഓരോ പാത്രവും അവരുടെ ഓരോ സ്ര്യുഷ്ടികളാണ്. ഊത്തിലും , ചുഴറ്റിലും , വളക്കലിലും , പോളിഷിങിലും , പതംവരുത്തലിലുമൊക്കെ പ്രത്യേകമായ ശ്രദ്ധയും അർപ്പണവുമുണ്ട്. ഒരു സ്ര്യുഷ്ടിയും ഒരുപോലെയല്ല...
യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പുതിയ രീതിയാണ് പിന്നീട് കാണിക്കുന്നത്. എണ്ണമറ്റ കുപ്പികളാണ് നിർമിച്ചുകൂട്ടുന്നത്, വളരെ വേഗത്തിലും ചിട്ടയിലും..- ഉരുകിയ ഗ്ലാസ്സ് കുപ്പികളായി മാറുന്നു. മുൻപുണ്ടായിരുന്ന ജാസ് സംഗീതത്തിന്റെ പശ്ചാത്തല ശബ്ദം വിരസവും അരോചകവുമായ യന്ത്രമുരൾച്ചയിലേക്ക് വഴിമാറുന്നു. ഒരേ രൂപവും നിറവും ഭംഗിയും ഉള്ള കുപ്പികളുടെ നിര..ആവർത്തിക്കപ്പെടുന്ന പ്രക്രിയകൾ.. യാന്ത്രികമായ ചലനങ്ങൾ. സ്ഫടികക്കുപ്പികൾ കൺ വെയർ ബെൽറ്റിലൂടെ ചിട്ടയായി നീങ്ങുകയാണ്. അങ്ങേത്തലക്കലെ യന്ത്രകൈ അവിടെയെത്തുന്ന ഓരോ കുപ്പിയേയും നുള്ളിയെടുത്ത് മാറ്റിവെയ്ക്കുകയാണ്.. കഴുത്ത് പൊട്ടിയ ഒരു കുപ്പിയാണ് ഇപ്പോൾ യന്ത്രകൈക്ക് മുന്നിലെത്തുന്നത്.അതിനെ നുള്ളിയെടുക്കനാവുന്നില്ല- അതോടെ പുറകെയെത്തുന്ന കുപ്പികളെല്ലാം വീണുടയുകയാണ്. ഒരു മനുഷ്യന്റെ കൈ ഇടപെടും വരെ. കഴുത്തു പൊട്ടിയ കുപ്പി അയാൾ മാറ്റിവെക്കുന്നതോടെ വീണ്ടും പ്രവർത്തനങ്ങൾ തുടരുന്നു.
വളരെ സാധാരണമായ ഒരു വിഷയം ദ്ര്യുശ്യഭാഷാവ്യാകരണങ്ങളുടെ ഉപയോഗത്തിലൂടെ ഒരു കലാസ്ര്യുഷ്ടിയായി മാറുന്നതിന്റെ ഉദാഹരണമാണീ സിനിമ. നരേഷനുകളൊന്നും ഉപയോഗിക്കാതെ, വർണ്ണവിന്യാസം , ചലനം, സംഗീതം , മിശ്രണം , സമ്രുദ്ധമായ  ക്ലോസ്സപ്പുകൾ, പ്രകാശനിയന്ത്രണം എന്നിവ വഴി ഈ സിനിമ നമ്മെ വശീകരിക്കുന്നു.മനുഷ്യന്റെ സ്ര്യുഷ്ടിപരതയുടെ ഒരു സ്ര്യുഷ്ടിമാത്രമായ യന്ത്രങ്ങളേയും മനുഷ്യനാണ് ഗുണപരമായി ഉപയോഗിക്കേണ്ടതെന്ന തത്വചിന്താപരമായ ഒരാശയം വികസിച്ചുവരുന്നു.
1958 ലെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വഡോക്കുമെന്ററിക്കുള്ള‘ സിൽ വർ ബെയർ’ അവാർഡ്, 1959ലെ ബഫ്റ്റ അവർഡ്, 1960ലെ ഏറ്റവും നല്ല ഡോക്കുമെന്ററിക്കുള്ള ഓസ്കാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ സിനിമ നേടി.
1962ൽ നിർമിച്ച കാഴ്ചബംഗ്ലാവ് (zoo) വളരെയേറെ പ്രത്യേകതകളുള്ള ഹ്രസ്വചിത്രമാണ്. ഈ ബ്ലാക്ക്&വൈറ്റ് സിനിമയിലും നരേഷനില്ല.ഒരു കാഴ്ചബംഗ്ലാവിലെ മ്രുഗങ്ങളേയും സന്ദർശകരേയും മാത്രമാണ് കാണിക്കുന്നത്.
അഴികളുടെ ഒരു സമീപദ്ര്യുശ്യത്തിലാണ് സിനിമ ആരംഭിക്കുന്നത്.മ്ര്യുഗശാല കാണാനെത്തുന്ന കുട്ടികളുടെ കൂട്ടത്തെ എത്തി നോക്കുന്ന ജിറാഫും ഒട്ടകപക്ഷിയും..പതുക്കെ നടന്നുനീങ്ങുന്ന സ്ത്രീകൾ,സമാനമായി നടക്കുന്ന പെൻ ഗ്വിനുകൾ, വരയൻ ഉടുപ്പിട്ട സ്ത്രീയെ ശ്രദ്ധിക്കുന്ന വരയൻ കുതിര,..ഇങ്ങനെ സിനിമ വികസിക്കുന്നു.ക്യാമറ കമ്പിയഴികൾക്ക് അപ്പുറവും ഇപ്പുറവും മാറിമാറി നിൽക്കുന്നു,സന്ദർശകരുടെ കാഴ്ചപ്പാടിലും ,മ്രിഗങ്ങളുടെ കാഴ്ചപ്പാടിലും ദ്രിശ്യങ്ങൾ മാറിമാറി തെളിയുന്നു.പതുക്കെ പതുക്കെ സിനിമകാണുന്ന നമ്മളുടെ മനസ്സിൽ ഒരു സംശയം ഉദിക്കും..ആർ ആരെയാണ് കാണുന്നത്? കാഴ്ച്ചക്കാർ മ്ര്യുഗങ്ങളെ  നോക്കി കളിയാക്കുകയും ചിരിക്കുകയും ചെയ്യുമ്പോൾ മ്ര്യുഗങ്ങളും അതുതന്നെയല്ലെ ചെയ്യുന്നത് ?.സന്തോഷകരവും രസകരവുമായ ഒരിടമാണ് കാഴ്ചബംഗ്ലാവുകൾ. ഒളിഞ്ഞുനോക്കി ശ്രദ്ധിക്കുന്ന ഒരു സ്വതന്ത്ര നിരീക്ഷകന്(മനുഷ്യരോട് പക്ഷപാതമില്ലതെ) രസകരമായ നിഗമനത്തിലെത്താനാകും.ഇവരുടെ സ്വാഭാവിക ചേഷ്ടകൾ, മുഖഭാവങ്ങൾ തമ്മിൽ അത്ഭുതകരമായ സാമ്യമാണുള്ളത്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയമാണു സിനിമയിലെ കാലം.പല സന്ദർശകരും ആവർത്തിച്ച് ദ്ര്യുശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷിവിൽ‌പ്പനക്കാരൻ, തത്തയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നയാൾ, വ്യുദ്ധ ദമ്പതിമാർ, നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകൾ, ചിത്രങ്ങൾ സ്കെച്ച് ചെയ്യുന്നയാൾ, കുട്ടികളെ സസ്യശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകൻ,അമ്മമാർ തുടങ്ങിയവർ...രാവിലെയുള്ള ഉണർവും ഉത്സാഹവും ഉച്ചാമയക്കത്തിലേക്ക് വഴിമാറുന്നു. കോട്ടുവായിടുന്നവർ, ഉറക്കം തൂങ്ങുന്നവർ..സന്ദർശകരിലും കൂട്ടിലുള്ളവരിലും ഇവരുണ്ട്...വൈകുന്നേരത്തിന്റെ ദു;ഖത്തിൽ സിനിമ അവസാനിക്കുന്നു. സന്ദർശകർക്കിടയിൽ മുഖം മൂടിധരിച്ചയാളെ കണ്ട് പേടിച്ചു മുഖംതിരിച്ചിരിക്കുന്ന കുട്ടിക്കുരങ്ങനെ കണ്ട് ആർത്ത് ചിരിക്കുന്ന കുട്ടികൾ.അവസാനം അവരുടെ നേരെ -പ്രേക്ഷകരായ നമുക്കു നേരെയും നാക്കു നീട്ടി ഗോഷ്ടികാണിക്കുന്ന കുട്ടിക്കുരങ്ങിൽ ‘മ്ര്യുഗശാല ‘അവസാനിക്കുന്നു.
ആംസ്റ്റെർഡാമിലെ ആർട്സ് മ്ര്യുഗശാലയിൽ വച്ച് ഒളിക്യാമറകൾ ഉപയോഗിച്ച് വളരെ കഷ്ടപ്പെട്ടാണ് ഹാൻസ്ട്ര ഈ സിനിമ ചിത്രീകരിച്ചത്.പത്തുമിനിട്ടിനടുത്ത് മാത്രം ദൈർഘ്യമുള്ള ഈ സിനിമക്ക് വേണ്ടി ഒരു ലക്ഷത്തിൽ പരം അടി ഫിലിം റോൾ ഷൂട്ട്ചെയ്യേണ്ടിവന്നു.വലിയ ഷോപ്പിങ്ങ് ബാഗുകളിലും , കുറ്റിക്കാടുകളിലും, ഉള്ളുകാണാത്ത ഗ്ലാസ്സ് കാബിനുകളിലുമൊക്കെ ക്യാമറയും അനുബന്ധസാമഗ്രികളും ഒളിച്ച് വച്ചാണ് സന്ദർശകരുടെ സ്വാഭാവിക ചേഷ്ടകളും ഭാവങ്ങളും ഹാൻസ്ട്ര  ചിത്രീകരിച്ചത്,.ക്യാമറയുടെ സാന്നിദ്ധ്യം അറിയുന്നത് മനുഷ്യരുടെ സ്വാഭാവിക പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കുമെന്ന്  ഹാൻസ്ട്ര മനസ്സിലാക്കിയിരുന്നു. പല സമയത്തും സ്ഥലത്തുമായി ചിത്രീകരിച്ച് ഷോട്ടുകളെ വളരെ തന്മയത്വത്തോടെ വിളക്കിചേർത്ത് തുടർച്ചയായുള്ള സംഭവപ്രതീതി അനുഭവിപ്പിക്കുന്നുണ്ട്,
1962ലെ സാൻഫ്രാൻസിസ്കൊ മേളയിലും, വിയന്ന മേളയിലും, ഈ സിനിമ പുരസ്കാരങ്ങൾ നേടി, ബെർളിൻ ഫിലിം ഫെസ്റ്റിവലിൽ- ഫിപ്രസി അവാർഡും യൂത്ത് ഫിലിം അവാർഡും നേടിയ ZOO സിനിമ എന്ന മാധ്യമത്തിൽ ദ്ര്യുശ്യങ്ങളിലൂടെ ആശയങ്ങൾ എങ്ങനെ സാർഥകമായി പ്രകടിപ്പിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഇപ്പഴും നിലനിൽക്കുന്നു.

2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

അനാഥ ബാല്യങ്ങളും വഴിയറിയാത്ത കൌമാരവും

2009 ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് നടന്ന പതിനാലാം അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രദർശ്ശിപ്പിക്കപ്പെട്ട ചില ചലചിത്രങ്ങളെ മുൻ നിർത്തിയുള്ള ആലോചനകളാണ് ഈ ലക്കം ക്ലോസ്സപ്പിൽ. ബാല്യവും കൌമാരവും പ്രധാന വിഷയമായി വന്ന നിരവധി സിനിമകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി എത്തിയത്. അവയിൽ പലതും മികച്ച ചലചിത്ര കാവ്യങ്ങൾ തന്നെയായിരുന്നു.


തിരുവനന്തപുരത്ത് എല്ലാ വർഷവും നടക്കാറുള്ള ചലചിത്രോത്സവം അതിന്റെ പങ്കാളിത്തം കൊണ്ടും തെരഞ്ഞെടുക്കുന്ന ചലചിത്രങ്ങളുടെ നിലവാരം കൊണ്ടും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു..ലോകത്തിലെ പല വിഖ്യാത സംവിധായകരും അവരുടെ സിനിമകൾ ഈ മേളയിലേക്ക് അയക്കുന്നുണ്ട്.ലോകത്തിലെ ഓരൊ ഭാഗത്തുമുള്ള കുട്ടികളുടെ ജീവിതം ഏതെല്ലാമോതലങ്ങളിൽ ഈ സിനിമകൾ നമ്മെ അനുഭവിപ്പിക്കും.

എ സ്റ്റെപ് ഇൻ റ്റു ദ ഡർക്ക്നെസ്സ്

അറ്റിൽ ഇനാക് സംവിധാനം ചെയ്ത ടർക്കി സിനിമയായ ‘എ സ്റ്റെപ് ഇന്റു ദ ദർക്നെസ്സ്‘ ആയിരുന്നു ഉദ്ഘാടന ചിത്രം.വടക്കൻ ഇറഖിലെ വിദൂര ഗ്രാമത്തിൽ ഒരു രാത്രി അമേരിക്കൻ പട്ടാളം റൈഡ് നടത്തുന്നു. സകലരേയും വെടിവെച്ച് കൊല്ലുന്നു. സെന്നെറ്റ് എന്ന തുർക്ക്മെൻ പെൺകുട്ടി മാത്രം ബാക്കിയാവുന്നു. അവൾക്കിനി ഈ ഭൂമിയിൽ  ബന്ധുവായി ബാക്കിയുള്ളത് സഹോദരൻ മാത്രം. അവൻ കച്ചവടത്തിനായി കിർക്കുക്കിലാണുള്ളത്.അവനെ തേടി അവൾ യാത്ര ആരംഭിക്കുന്നു.ദുരിതപൂർണ്ണമായ യാത്രക്കൊടുവിൽ കിർക്കുക്കിലെത്തിയ അവൾ ബോംബാക്രമണത്തിൽ സാരമായി പരിക്കേറ്റ സഹോദരനെ തുർക്കിയിലെവിടെയോ ഉള്ള ആശുപത്രിയിലേക്ക് മാറ്റി എന്ന വിവരമറിയുന്നു.അതിർത്തി കടക്കാൻ കള്ളക്കടത്തുകാർക്കൊപ്പം ശ്രമിക്കുന്ന അവളെ അവരിലൊരാൾ ബലാത്സംഗം ചെയ്യുന്നു. ജീവിതമവസാനിപ്പിക്കാൻ ശ്രമിക്കുന്ന സെന്നെറ്റിനെ  മത തീവ്രവാദികളായ രണ്ട് ചെറുപ്പക്കാർ  രക്ഷപ്പെടുത്തി  ഗൂഢോദ്വേശത്തോടെ   തുർക്കിയിൽ എത്തിക്കുന്നു.അവളുടെ സഹോദരൻ മരിച്ചുപോയെന്നു വിശ്വസിപ്പിച്ച്-(യഥാർത്ഥത്തിൽ അയാൾ ആശുപത്രിയിൽ സുഖം പ്രാപിക്കുകയായിരുന്നു) ചാവേറാകാനുള്ള മാനസികാവസ്ഥയിലേക്കവളെ മാറ്റുന്നു.ശരീരത്തിൽ ബോംബ് കെട്ടിവെച്ച് ചാവേറായി അമേരിക്കൻ കോൺസുലേറ്റിലേക്ക് നടക്കുന്ന അവൾക്ക് അവസാനം മാനസാന്തരമുണ്ടാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. യുദ്ധങ്ങളുടെ ഇരയും ഉപകരണവും കുട്ടികളാവുന്നതിന്റെ ഒരു നേർ ചിത്രം ഈ സിനിമ നമ്മെ കാട്ടിത്തരുന്നു.




ജെർമൽ

രവി ബർവാനി സംവിധാനം ചെയ്ത ജെർമൽ എന്ന ഇന്തോനേഷ്യൻ സിനിമയിലെ പ്രധാന കഥാപാത്രം ജയ എന്ന പന്ത്രണ്ടുവയസ്സുകാരനാണ്.അമ്മയുടെ മരണശേഷം ആരുമില്ലാതായ അവൻ അച്ഛനെത്തേടിപ്പോകുകയാണ്.അച്ഛൻ ജോഹർ നടുക്കടലിൽ മീൻപ്പിടുത്തത്തിനായി മരത്തടികൾക്ക് മുകളിൽ ഉയർത്തി നിർത്തിയ ഫിഷിങ് പ്ലാറ്റ്ഫോമി(ജെർമൽ)ന്റെ മേൽനോട്ടക്കാരനാണ്.തന്റെ ഇരുണ്ട ഭൂതകാലം വെളിവാകുമെന്ന ഭയത്താൽ ജോഹർ ജയയെ മകനായി അംഗീകരിക്കുന്നില്ല.മീൻപ്പിടുത്തക്കാർക്കൊപ്പം കഠിനമായ ജോലിയിലേർപ്പ്ടുന്ന ജയ അവരുടെ അവഹേളനങ്ങൾക്കും വിധേയനാകുന്നുണ്ട്. ഒടുവിൽ ഭൂതകാലം പരസ്പരം അവഗണിക്കാനാകാത്തവിധം എത്ര ദ്യഢമായി തങ്ങളെ ഇരുവരേയും ബന്ധിപ്പിച്ചിരിക്കുന്നു എന്നവർ തിരിച്ചറിയുന്നു.


മൈ സീക്രട്ട് സ്കൈ
മഡോണ നികായി യാന സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കൻ സിനിമയായ മൈ സീക്രട്ട് സ്കൈയും അനാഥരായ രണ്ട് കുട്ടികളെക്കുറിച്ചാണ്.അമ്മ മരിച്ചുപോയതോടെ പത്തു വയസ്സുകാരി തെംബിയും എട്ടുവയസ്സുകാരൻ അനുജൻ ക്വസിയും ഗ്രാമത്തിലെ കുടിലിൽ തനിച്ചാകുന്നു..ചിത്രപ്പണികളുള്ള പുല്ലുപായകൾ മെടയുന്നതിൽ മിടുക്കിയായിരുന്നു അവരുടെ അമ്മ.അവർ നെയ്ത ആകശവും നക്ഷത്രങ്ങളുമുള്ള മനോഹരമായ ഒരു പായ മാത്രമേ ആ വീട്ടിൽ അവശേഷിച്ചിരുന്നുള്ളു. ഒരിക്കലൊരു വെള്ളക്കാരൻ പാതിരി നഗരത്തിലെ കരകൌശല പ്രദർശന സ്ഥലത്തെത്തിച്ചാൽ അതിന് നല്ല വില കിട്ടുമെന്ന് പറഞ്ഞിരുന്നു. ആയാളുടെ വിലാസം അവളുടെ കൈയിലുണ്ട്.ആകെയുള്ള സമ്പാധ്യമായ പുല്ലുപായയും കൊണ്ട് കുട്ടികളിരുവരും നടന്നും കള്ളവണ്ടികയറിയും നഗരത്തിലെത്തുന്നു. നിഷ്കളങ്കരായ അവർ ചെന്നെത്തിയത് പട്ടണത്തിലെ തെമ്മാടിക്കുട്ടികളുടെ സംഘത്തിൽ.അവരെല്ലം അനാഥരാണ്.സംഘത്തലവനായ പന്ത്രണ്ട് വയസ്സുകാരൻ ചില്ലിബൈറ്റ് പാതിരിയെ കാണിച്ചുതരാമെന്നു പറഞ്ഞ് കുട്ടികളെ പറഞ്ഞുവിടുന്നത് ഒരു വ്യഭിചാര കേന്ദ്രത്തിലേക്കാണ്.കുട്ടികൾ എങ്ങനെയെല്ലാമോ അവിടെ നിന്നും രക്ഷപെടുന്നു. നഗരം മടുത്ത ക്വസി ആ പുല്ലുപായയാണ് എല്ലാത്തിനും കാരണമെന്നു പറഞ്ഞ് അത് തീയിലിടുന്നു.അപ്പോഴേക്കും റ് തെംബി പാതിരിയെ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു. പായ നഷ്ടപ്പെട്ടെങ്കിലും തെംബി തെരുവിലെ ചവറുകൾക്കിടയിലെ വർണക്കടലാസ്സുകൾ കൊണ്ട് കൌതുക വസ്തുക്കൾ ഉണ്ടാക്കിവിറ്റ് പണം നേടി,കടൽ കണ്ട്, ഒരു പ്ലാസ്റ്റിക് കുടത്തിൽ കടൽ വെള്ളവും തലയിൽ ചുമന്ന് ഗ്രാമത്തിലേക്ക് തിരിച്ചുനടക്കുന്നു.

മസാഞ്ചെലസ്

1966 ൽ ഉറുഗ്വെയിൽ നടക്കുന്ന കഥയാണ് മസാഞ്ചെലസ് , ബിയാട്രിസ് ഫ്ലോർസ് സിൽ വ സംവിധാനം ചെയ്ത ഈ സിനിമ മസാഞ്ചെലസ് എന്ന ഏഴു വയസ്സുകാരിയുടെ കഥയണ്.ഉറുഗ്വെൻ രാഷ്ട്രീയവും ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.ഒറീലിയൊ സാവേദ്ര അവിടത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ്.ഇലക്ഷൻ വിജയത്തെ തുടർന്ന് നടക്കുന്ന ഒരു ടെലിവിഷൻ അഭിമുഖത്തിൽ തന്റെ ഭാര്യയെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങൾ കേട്ട് അദ്ദേഹത്തിന്റെ രഹസ്യഭാര്യ അത്മഹത്യ ചെയ്യുന്നു.അവരുടെ മകളാണ് മസാഞ്ചെലസ്.സാവെദ്ര മകളെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നു.ഭാര്യയും മകനും അടക്കം നിരവധി പേർ താമസിക്കുന്ന വലിയൊരു വീടാണത്. മസാഞ്ചെലസ് അവിടവുമായി പൊരുത്തപ്പെടാൻ വളരെ വിഷമിക്കുന്നു. പതുക്കെ തന്റെ അർധസഹോദരനായ സാന്റിയാഗോയുമായി അവൾ അടുപ്പത്തിലാകുന്നു.ഉറുഗ്വെയിലെ മന്ത്രിയാണിപ്പോൾ സവേദ്ര.പക്ഷെ മകൻ അവറുടെ നയങ്ങളോട് വിയോജിപ്പുള്ളയാളാണ്.അയാൾ ഗവർമ്മെന്റിനെതിരെ പൊരുതുന്ന ഗറില്ലകൾക്കൊപ്പമാണ്. വീടിന്റെ രഹസ്യ ഭാഗം അവർ ഒളിവിടമായി ഉപയോഗിക്കുന്നുണ്ട്. പതിമൂന്നുകാരിയായ മസാഞ്ചെലസിൻ ഈ രഹസ്യമറിയാം.സാന്റിയാഗോയിൽ നിന്നും ഗർഭിണിയായ അവൾ പട്ടാള ആക്രമണ സമയത്ത് ആ കെട്ടിടത്തിൽ കുടുങ്ങിപ്പോവുന്നു.
എ ഫ്ലൈ ഇൻ ദ ആഷസ്
ദാരിദ്രത്തിൽ നിന്നും കരകയറാനായി അർജെന്റീനയിലെ വടക്കു കിഴക്കൻ പ്രദേശത്തിലെ ഗ്രാമത്തിൽ നിന്നും ജോലിതേടി ബ്യൂണസ് അയേഴ്സിലേക്ക് ഒരു ദല്ലാൾക്കൊപ്പം യാത്ര പുറപ്പെടുകയാണ് സുഹ്രുത്തുക്കളായ നാൻസിയും പാറ്റോയും.ഈ കൌമാരക്കാരുടെ കഥയാണ് ഗാബ്രിയേല ഡേവിസ് സംവിധാനം ചെയ്ത എ ഫ്ലൈ ഇൻ ദ ആഷസ് .ഇവർ ചെന്നെത്തുന്നത് പെൺ വാണിഭ സംഘത്തിലും. മുതിർന്നവളായ നാൻസി പക്ഷെ കുട്ടിക്കളി മാറത്തവളും പാറ്റോയെ പിരിഞ്ഞിരിക്കാന്നാവാത്തവിധം അടുപ്പം സൂക്ഷിക്കുന്നവളുമാണ്. സാഹചര്യങ്ങളോടിണങ്ങി വേശ്യാവ്യത്തിക്ക്  അവൾ സമ്മതിക്കുന്നു.ഇടപാടുകാരിലാരെങ്കിലും തങ്ങളെ സഹായിക്കുമെന്നാണവളുടെ വിശ്വാസം.പാറ്റോ പൊരുതിനിൽക്കുന്നു. എല്ലാ പീഢനങ്ങളും സഹിച്ച്....പാറ്റോയെ കൊന്നുകളയാനാണ് സംഘത്തിന്റെ തീരുമാനമെന്നറിഞ്ഞ നാൻസി അവിടെ നിന്ന് രക്ഷപ്പെട്ട് പോലീസിൽ വിവരമറിയിക്കുന്നു.



ട്രൂ നൂൺ

സംവിധാനത്തിനുള്ള രജത ചകോരവും പ്രേക്ഷക അവാർഡും നേടിയ ട്രൂ നൂൺ എന്ന താജിക്കിസ്ഥാൻ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നോസിർ സൈദോവാണ് .അതിർത്തി ഗ്രാമത്തിലെ സുന്ദരിയായ പെൺകുട്ടിയാണ് നിലൂഫർ. അവിടത്തെ കുന്നിൻ മുകളിൽ പഴയ സോവിയറ്റ് റിപ്പബ്ലിക് കാലത്തേ സ്ഥാപിച്ചിരുന്ന കാലാവസ്ഥാകേന്ദ്രത്തിലെ മേൽനോട്ടക്കാരനാണ് റഷ്യക്കാരൻ വ്രുദ്ധന്റെ സഹായിയാണവൾ. അവൾ  കാലാവസ്ഥ ഉപകരണങ്ങൾ ഉപയോഗിക്കാനും,വിവരങ്ങൾ രേഖപ്പെടുത്താനും  സ്വയം പഠിച്ചെടുത്തിരുന്നു.ചാർജ്ജ് കൈമാറാൻ പകരക്കാരൻ വരാത്തതിനാൽ റഷ്യയിലെ കുടുംബത്തെ പിരിഞ്ഞ് എത്രയോ വർഷമായി കുടുങ്ങിപ്പൊയിരിക്കുകയാണ് വ്യദ്ധൻ. തപാലും നിലച്ചിട്ട് മാസങ്ങളേറെയായി.വയർലെസ്സ് സെറ്റിലാണെങ്കിൽ മറുപടിയൊന്നുമില്ല.നിലൂഫറിനെ ചാർജ്ജ് ഏൽ‌പ്പിച്ച് സ്ഥലം വിടാനുള്ള ഒരുക്കത്തിലാണയാൾ. അവളുടെ വിവാഹം കഴിയുന്നതുവരെ മാത്രം അവിടെ തങ്ങാനണ് തീരുമാനം.തൊട്ടടുത്ത ഗ്രാമത്തിലെ അസീസുമായുള്ള അവളുടെ വിവാഹ നിശ്ചയദിവസം -പെടുന്നനെ പുതിയ ഏതോ ഉടമ്പടി പ്രകാരം അതിർത്തി പുനർനിർണ്ണയിച്ച് - ഗ്രാമങ്ങൾക്ക് നടുവിലൂടെ പട്ടാളം മുള്ളുകമ്പിവേലി പണിതു. അക്കാലമത്രയും ഒന്നിച്ചു ജീവിച്ചവർ രണ്ട് രാജ്യങ്ങളിലായി..കമ്പിവേലിക്ക് അപ്പുറവും ഇപ്പുറവും കുട്ടികളെ ഇരുത്തി ക്ലാസ്സെടുക്കുന്ന ഒരു സീനുണ്ട് ഈ സിനിമയിൽ.വധുവും വരനും അപ്പുറവും ഇപ്പുറവും...മൈനുകൾ പാകിയ അതിർത്തി മുറിച്ചു കടന്ന് ആ പ്രണയിനികൾക്ക് ഒത്തുചേരാൻ വഴിയൊരുക്കുന്നത് റഷ്യൻ വ്രിദ്ധനാണ്.അതിനയാൾക്ക് സ്വന്തം ജീവൻ പകരം നൽകേണ്ടിവന്നു.

മത്സരവിഭാഗത്തിലെന്നപോലെ ലോകസിനിമാ വിഭാഗത്തിലും കുട്ടികളും അവരുടെ പ്രശ്നങ്ങളും ചർച്ചചെയ്യുന്ന നിരവധി സിനിമകൾ പ്രദർശ്ശിപ്പിക്കുകയുണ്ടായി.



ദ അദർ ബാങ്ക്
പ്രേക്ഷക ശ്രദ്ധ നേടിയ ദ അദർ ബാങ്ക് എന്ന ഖസാക്കിസ്ഥാൻ സിനിമ അച്ഛനും അമ്മയും ഉണ്ടായിട്ടും അനാഥനായിപ്പോയ ടെഡൊ എന്ന പന്ത്രണ്ടുകാരന്റെ കഥയാണ്.അബ്ഖാസിയൻ അഭയാർത്ഥിയായ ടെഡൊ അമ്മയോടൊപ്പം ദുരിത ജീവിതത്തിലാണ്.വർക്ക്ഷോപ്പിൽ സഹായിആയി ജോലി ചെയ്തു കിട്ടുന്ന പണം അവൻ അമ്മയെ ഏൽ‌പ്പിക്കുന്നുണ്ട്.പക്ഷെ അവർ വേശ്യാവ്രുത്തിയിലേക്കു തിരിഞ്ഞെന്നു മനസ്സിലാക്കിയ അവൻ തന്റെ അച്ഛനെത്തേടി അതിർത്തി കടന്ന് യാത്ര ചെയ്യുകയാണ്. വംശവൈരവും പകയും പുകയുന്ന പ്രദേശങ്ങളിലൂടെയുള്ള യത്രയിൽ അവൻ നേരിടുന്നത് നിരവധി അനുഭവങ്ങളാണ്.അവസാനം അവൻ തകർന്നടിഞ്ഞ തന്റെ ഗ്രാമത്തിലെത്തുന്നു.പക്ഷെ അവന്റെ അച്ഛൻ വേറെ വിവാഹം കഴിച്ച് എങ്ങോ പോയെന്ന വിവരമാണവനറിയുന്നത്. മഞ്ഞുപുതഞ്ഞുകിടക്കുന്ന പെരുവഴിയിലേക്കിറങ്ങി നടക്കുന്ന കുഞ്ഞു ടെഡൊയിൽ സിനിമ അവസാനിക്കുന്നു.


ട്രീലെസ്സ് മൌണ്ടൈൻ
ട്രീലെസ്സ് മൌണ്ടൈൻ എന്ന ദക്ഷിണ കൊറിയൻ സിനിമയുടെ പ്രമേയവും ഇത്തരമൊന്നാണ്.സ്യോളിലെ ഇടുങ്ങിയ ഒരു മുറുയിൽ തന്റെ രണ്ട് പെൺകുട്ടികളുമായി ജീവ്ല്ക്കാൻ കഷ്ടപ്പെടുകയാണ് ഒരു യുവതി.കുട്ടികളെ മദ്യപാനിയായ അമ്മായിയുടെ അരികിൽ ഏൽ‌പ്പിച്ച് കുട്ടികളുടെ അച്ഛനെത്തേടി പോവുകയാണവർ. ഒരു കാശുകുടുക്ക  കുട്ടികളെ ഏൽ‌പ്പിച്ചിട്ടുണ്ട്. അനുസരണയോടെ നിന്നാൽ അമ്മായി  തരുന്ന നാണയങ്ങളതിലിട്ട് അത് നിറയുമ്പോഴേക്കും അമ്മ തിരിച്ചെത്തുമെന്ന് കുട്ടികളെ  ആശ്വസിപ്പിച്ചാണവർ പോയത്,.ആറു വയസ്സുകാരി  ജിന്നിന്റെയും കുഞ്ഞനുജത്തി ബിന്നിന്റെയും ജീവിതം അവിടെ നരകം തന്നെയായിരുന്നു.പട്ടിണിമാറ്റാൻ പച്ചത്തുള്ളനെ ചുട്ടുതിന്നും വിറ്റും ജീവിക്കുകയാണ്കുട്ടികൾ. അമ്മ തിരിച്ചുവരില്ലെന്നറിഞ്ഞ അമ്മായി കുട്ടികളെ ഗ്രാമത്തിലെ മുത്തച്ഛന്റെയും മുത്തശ്ശിക്കും ഒപ്പം കൊണ്ടുവിടുന്നു.കാശുകുടുക്ക നിറഞ്ഞാലും അമ്മ തിരിച്ചുവരില്ലെന്നു കുട്ടികൾ മനസ്സിലാക്കുന്നു.
























കാതലിൻ വർഗ
കാതലിൻ വർഗ എന്ന റൊമാനിയൻ സിനിമയിൽ കാതലിൻ എന്ന യുവതി മകൻ ഓർബനോടൊപ്പം കാർപാത്യൻ മലമ്പാതകളിലൂടെ കുതിരവണ്ടിയിൽ യത്രയാവുകയാണ്. ഓർബൻ തന്റെ മകനല്ലെന്ന് അറിഞ്ഞ ഭർത്താവ് അവളെ ഉപേക്ഷിച്ചിരിക്കുകയാണ്.കുട്ടിയുടെ അച്ഛനെ ത്തേടി പ്രതികാരത്തിനുള്ള യാത്രയിലാണവൾ.വർഷങ്ങൾക്ക് മുമ്പ് ഒരു  കൂട്ട ബലാത്സംഗത്തിലായിരുന്നു അവൾ ഗർഭിണിയായത്.അവരിലൊരാളെ കണ്ടെത്തി കൊല്ലുന്നു.കുട്ടിയുടെ അച്ഛനേയും ഒരു ഗ്രാമത്തിൽ അവൾ കണ്ടെത്തുന്നു.അയാൾക്കവളെ മനസ്സിലാകുന്നില്ല.കുഞ്ഞുങ്ങളില്ലാത്ത അയാൾ ഓർബനെ ഓമനിക്കുന്നുണ്ട്.




നതിങ് പേർസൊണൽ
അയർലാന്റിൽ നിന്നുള്ള  സിനിമയായ നതിങ് പെർസൊണൽ സ്വയം തിരഞ്ഞെടുത്ത നാടോടി ജീവിതം നയിക്കുന്ന നിഷേധിയായ ഡച്ച് പെൺകുട്ടിയുടെ കഥയാണ്. അവളുടെ ഭ്രാന്തമായ യാത്രയിൽ  ഏകാന്തജീവിതം നയിക്കുന്ന ഒരു മധ്യവയസ്കനെ പരിചയപ്പെടുകയും കാര്യങ്ങൾ പരസ്പരം അറിയാൻ ശ്രമിക്കാതെ ഒന്നിച്ച് ജീവിക്കുകയും ചെയ്യുന്നു




ലോകം എന്ത് ചിന്തിക്കുന്നു എന്നതിന്റെ കണ്ണാടിയാണ് സിനിമകൾ.കുട്ടികളും അവരുടെ ദുരിതവും കൂടുതൽ  ഗൌരവതരമായ ചർച്ചകളിലേക്ക് ഇടം നേടുന്നുവെന്നതിന് സിനിമകൾ കാരണമാകുന്നത് നല്ലത് തന്നെ. അനാഥത്വത്തിന്റെയും ദുരിതങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യകാരണങ്ങളിലേക്ക് നമ്മുടെ ചിന്തകളെ ഈ സിനിമകളിലെ കണ്ണീരിന്റെ നനവ് നയിക്കുമെന്നാശിക്കം.
                                                                            ശാസ്ത്രകേരളം മാസിക ,ലക്കം 471 ,ജനുവരി 2010

2010, ഫെബ്രുവരി 20, ശനിയാഴ്‌ച

അവതാർ

ഫോട്ടോഗ്രാഫിയെന്ന സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ വളർന്ന ഒരു കലാമാധ്യമമാണല്ലോ സിനിമ.കഴിഞ്ഞഒരു നൂറ്റാണ്ടിലുണ്ടായ ശാസ്ത്രപുരോഗതിയുടെ പല ഗുണങ്ങളേയും അപ്പപ്പോൾ സിനിമ അതിന്റെ പുതുക്കലുകൾക്ക് ഉപയോഗിച്ചിട്ടുണ്ട്. ബ്ലാക്ക് & വൈറ്റ് നിശബ്ദ സിനിമകളിൽനിന്നും ശബ്ദ-വർണചിത്രങ്ങളിലേക്ക് വഴിമാറി. 16mm ൽ നിന്നും 35mm ,സിനിമാസ്കോപ്പ്, 70mm ,3 ഡി, വിസ്താരമ,സിനിരമ,ടെക്നിരമ,സൂപ്പർസ്കോപ്പ്,റിയൽ സ്കോപ്പ്,വിസ്താവിഷൻ,പനാവിഷൻ ഫിലീമുകളിലേക്കൊക്കെ മാറി.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ച ശബ്ദറിക്കോർഡിങ്ങിലും പ്രൊജക്ഷനിലും അത്ഭുതങ്ങൾ സ്രിഷ്ടിച്ചു.സ്പെഷൽ എഫക്റ്റുകളും ആനിമേഷൻ സാധ്യതകളും സിനിമയെ ശരിക്കും “ആർട് ഓഫ് ഇല്ല്യൂഷൻ' ആക്കി മാറ്റി.പഴയ പ്രൊജെക്റ്ററുകളും സൌണ്ട് ബോക്സുകളും വഴിമാറി.പുതിയ മൾട്ടിപ്ലെക്സുകളിൽ ഡിജിറ്റൽ മാസ്മരികത കൺ തുറന്നു.സിനിമ ശരിക്കും സാങ്കേതികതയുടെ കലയായി മാറിക്കൊണ്ടിരിക്കുകയാണ്.

ടൈറ്റാനിക്ക്’ എന്ന ജനപ്രിയ സിനിമയുടെ സംവിധായകനായ ജയിംസ് കാമറൂണിന്റെ ഏറ്റവും പുതിയ സിനിമയാണ് “അവതാർ”.അവതാർ അവതരിപ്പിക്കനുള്ള സങ്കേതികവിദ്യകളുടെ വളർച്ചക്കായി അദ്ദേഹം കഴിഞ്ഞ പതിനഞ്ചുവർഷം കാത്തിരിക്കുകയായിരുന്നുവത്രെ.ആയിരത്തഞ്ഞൂറു കോടിയിൽ‌പ്പരം രൂപ ചിലവഴിച്ചു നിർമിച്ച ഈ സയൻസ് ഫിക്ഷൻ സിനിമ മഹത്തായ ഒരു സിനിമയായി പലരും അംഗീകരിച്ചുവെന്നുവരില്ല.എങ്കിലും ഇതുവരേയുള്ള സിനിമ അനുഭവങ്ങളെ (കലാസ്രിഷ്ടി എന്നനിലയിലല്ല്ലെങ്കിലും സാങ്കേതിക സ്രിഷ്ടി എന്ന നിലയിൽ ) മുഴുവനും പിന്തള്ളി മുന്നോട്ടു നിൽക്കുന്ന ഒരു സിനിമയാണിത്.IMAX 3D തിയറ്ററുകളിൽ ഇതൊരു ചലചിത്രമായല്ല -ചുറ്റും നടക്കുന്ന അനുഭവമായാണ് പ്രേക്ഷകരിൽ എത്തിയത്. കേരളത്തിൽ മൂന്ന് തിയറ്ററുകളിൽ 3ഡി സിനിമയായും മറ്റിടങ്ങളിൽ 3D ഇല്ലാതെയുമാണ് അവതാർ റിലീസ് ചെയ്തിട്ടുള്ളത്.
അന്യഗ്രഹജീവികൾ ഭൂമിയെ ആക്രമിക്കുന്ന കഥകളുമായി നിരവധി സിനിമകൾ ഹോളിവുഡിൽ ഉണ്ടായിട്ടുണ്ട്.ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാധിത്വം സ്വയം ഏറ്റെടുക്കുന്ന വെള്ളക്കാ‍രൻ...വിജയിക്കുന്നതരം ആക്ഷൻ സിനിമകളായിരുന്നു പലതും.ജയിംസ് കാമറൂണിന്റെതന്നെ മുൻ സിനിമകളായ ‘ഏലിയൻസ്” “ടെർമിനേറ്റർ“ തുടങ്ങിയവയൊക്കെ ഇത്തരം സയൻസ് ഫിക്ഷൻ സിനിമകളായിരുന്നു.സ്പിൽബെർഗിന്റെ ‘ET' ഭൂമിയിൽ ഒറ്റപ്പെട്ടുപോയ ഒരു അന്യഗ്രഹജീവിയെക്കുറിച്ചായിരുന്നല്ലോ. അവതാറും അന്യഗ്രഹജീവികളെക്കുറിച്ചു തന്നെയാണ്...പക്ഷെ അവരെ ഭൂമിയിലെ മനുഷ്യരാണ് ആക്രമിക്കുന്നത്.
ഭൂമിയിലെ വിഭവങ്ങൾ മുഴുവനും ചൂഷണം ചെയ്തു മനുഷ്യർ പുതിയ ലോകങ്ങൾ ആർത്തിയോടെ തേടുന്ന AD 2154 -ആണ് ഈ കഥനടക്കുന്നത്.ജൈവസാങ്കേതികവിദ്യയും വളരെ വികസിച്ചുകഴിഞ്ഞിരുന്നു,പ്രകാശവർഷങ്ങൾക്കപ്പുറം പോളിഫെമസ് എന്ന ഗ്രഹത്തിന്റെ ഉപഗ്രഹമായ‘പണ്ഡോറ” യാണ് മനുഷ്യന്റെ ലക്ഷ്യം.വന്യപ്രക്രിതിയുമായിണങ്ങി ജീവിക്കുന്ന “ഒമാട്ടിക്കാ‍യ” ജനതയുടെ ലോകം. ആത്മാവുകളുള്ള ചെടികളും മ്രിഗങ്ങളും യൂറോബ്റ്റിനിയം എന്ന വിലയേറിയ ധാതുവിന്റെ വലിയ കലവറയാണ് ഈ ഉപഗ്രഹം.അവിടെയുള്ള നാവികൾ എന്ന ഗോത്രനിവാസികളായ തദ്ദേശിയരെ തുരത്തി അവ കൈക്കലാക്കാനുള്ള ദൌത്യവുമായി സെക് ഫോർ എന്ന കോർപറേറ്റ് ഭീമൻ കമ്പനി തലവൻ കേണൽ ക്വറിക്കിന്റെ നേത്രുത്വത്തിൽ പൻഡോറയിൽ മിലിട്ടറി ക്യാമ്പ് തുടങ്ങുന്നു.
മനുഷ്യനോട് രൂപസാമ്യമുള്ളവരെങ്കിലും പന്ത്രണ്ടടി ഉയരവും വാലും പുലിച്ചെവിയും വെള്ളാ‍രം കണ്ണുകളുമുള്ള ഒരു മാർജ്ജാര വർഗ്ഗമാണ് നാവികൾ.സ്വന്തമായ ജീവിത രീതികളും സംസ്കാരവുമുള്ള ജനത.ഓക്സിജൻ ലഭ്യമല്ലാത പൻഡോറയിലെ പOനങ്ങൾക്കും ധാതു ഗവേഷണത്തിനും നാവികൾക്കിടയിൽ നുഴഞ്ഞുകയറി വിവരങ്ങൽ ശേഖരിക്കാനായി വ്യാജ ജീവികളെ പരീക്ഷണശാലയിൽ സ്രിഷ്ടിച്ചെടുക്കുന്ന ‘അവതാർ’ പ്രോജക്റ്റ് ശാസ്ത്രജ്ഞരുടെ നേത്രുത്വത്തിൽ നടക്കുന്നുണ്ട്.ഈ പ്രോജെക്ടിലെ മരണപെട്ട  ടോം എന്ന ശാസ്ത്രജ്ഞന്റെ ഇരട്ട സഹോദരൻ ജാക്ക് സുള്ളി അമേരിക്കയിലെ ഒരു ആശുപത്രിയിൽ കാബിനിൽ ബോധമുണരുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.യുദ്ധത്തിൽ പരിക്കേറ്റ് അരക്കുകീഴെ തളർന്നുപോയ ജാക്ക് -നട്ടെല്ലു ശസ്ത്രക്രിയക്കാവശ്യമായ വലിയ തുക കണ്ടെത്തുന്നതിനായി പൻഡോറയിലെ പ്രോജക്റ്റുമായി സഹകരിക്കുന്നു.ജനിറ്റിക്കൽ ജോഡിയായതിനാൽ ടോമിൽ നടത്തിയ പരീക്ഷണങ്ങൾ തുടരാനായി മറ്റുള്ള പട്ടാളക്കാർക്കൊപ്പം വീൽചെയറിൽ പൻ ഡോറയിൽ ചെന്നിറങ്ങുന്നു . തന്റെ അവതാരൂപത്തിലെ പുതിയ ശരീരം ജാക്ക് പരിശോധിക്കുന്നുണ്ട്.യന്ത്രത്തിനുള്ളിൽകയറി ജാക്കിന്റെ മനസ്സ് പുതിയ അവതാരരൂപത്തിലേക്കു സന്നിവേശിപ്പിക്കുന്നു.പുതിയ നാവിജീവിയായി മാറിയ ജാക്ക് തന്റെ പുതിയ കാലുകളുമായി പരീക്ഷണശാലയിൽ നിന്നും പുറത്തേക്ക് സന്തോഷത്തോടെ ഓടുകയായിരുന്നു.പ്രോജെക്റ്റിലെ ശാസ്ത്രജ്ഞരായ ഡോ: ഗ്രേസും മറ്റും ഇത്തരം അവതാര രൂപത്തിലേക്കു സ്വയം പരിവർത്തനം ചെയ്യുന്നുണ്ട്.പൻ ഡോറ യിലെ മരങ്ങളേയും സസ്യങ്ങളെയും പറ്റി അവർ ഗവേഷണം നടത്തുകയാണ്.ക്യാമ്പിലെ ക്യാപ്സ്യൂളിനകത്തുനിന്നും ഉണർന്നെണീറ്റു തങളുടെ പഴയ മനുഷ്യ ജീവിതത്തിലേക്കു തിരിച്ചെത്തുകയും കണ്ടനുഭവിച്ച അറിവുകൾ ശസ്ത്രജ്ഞരോട് വിവരിക്കുകയും ചെയ്യുന്നു ഇടക്കിടെ.
പൻ ഡോറ ഒരത്ഭുത ചന്ദ്രനാണ്.കാടുകളിൽ പ്രകാശം പൊഴിക്കുന്ന മരങ്ങൾ,വന്യമ്രിഗങ്ങൾ,ആത്മാവുകളുടെ വ്രുക്ഷമുള്ള ഹാലേലൂയാ പർവതപ്രദേശം, അന്തരീക്ഷത്തിലൂടെ മൈനാക പർവ്വതം പോലെ ഒഴുകിനടക്കുന്നവ.ആകാശം മുട്ടുന്നത്ര വലിപ്പമുള്ള നാവികളുടെ വിശുദ്ദമായ മഹാ കുടുംബവ്രിക്ഷം.-അവയുടെ വേരിനടിയിലെ മഹാ സാമ്രാജ്യം-പറക്കും വ്യാളികളായ പർവ്വത ബാൻഷികൾ -മെരുക്കി ഓടിക്കാനാവുന്ന പരുക്കൻ കുതിര രൂപികളായ ഡെയർ ഹോർസുകൾ-ഇവയുടെ നെറുകയിലെ സ്പർശനികളുമായി നാവികൾ അവരുടെ സുഷ്മ്നാതന്ത്രികളുടെ നാരുപടലത്തെ ബ്ന്ധിപ്പിച്ചാൽ അവരുടെ മനസ്സ് ആ മ്യഗങ്ങളുടേതുമായി ബന്ധനത്തിൽ ആകുകയും അശ്വഹ്രിദയ മന്ത്രം ചൊല്ലിയതു പോലെ കുതിര നിയന്ത്രണത്തിൽ ആകുകയും ചെയ്യും.ഈ പൻ ഡൊറ ലോകം പലപ്പോഴും ഭാരതീയ ഇതിഹാസ കഥകളിലെ ലോകങ്ങളെ ഓർമിപ്പിക്കും.രാമായണത്തിലെ ബാലി യുടെയും സുഗ്രീവന്റെയും സാമ്രാജ്യങ്ങൾ...ഗരുഢാരൂഡനായ വിഷ്ണു...മയിൽ‌പ്പുറമേറിയ മുരുകൻ...പുനർജ്ജന്മങ്ങളും ആത്മാവുകളും അവതാരങ്ങളും നിറഞ്ഞ പൌരസ്ത്യമായ ഒരു സാംസ്കാരിക ഭൂമിക.
പരീക്ഷണയാത്രക്കിടയിൽ പൻ ഡോറയിലെ ഗൂഢവനത്തിൽ മറ്റുള്ളവരിൽ നിന്നും പിരിഞ്ഞ് ജാക്ക് ഒറ്റപ്പെട്ടു പോകുന്നു.വിക്രുത ജീവികളുടെ ആക്രമണത്തിൽ നിന്നും ജാക്കിനെ അവിടെ എത്തിയ നാവികളുടെ ഗോത്രരാജാവിന്റെ മകളായ  നൈത്രി രക്ഷപ്പെടുത്തുന്നു.തങ്ങളുടെ കൂടെയുള്ള ആളല്ല എന്ന് മനസ്സിലാക്കിയെങ്കിലും പ്രക്രിതിയിൽ കണ്ട ചില അടയാളങ്ങൾ മൂലം അവനേയും കൂട്ടി വിശുദ്ധവ്രിക്ഷത്തിനടുത്ത് കൊണ്ട് പോകുന്നു.തങ്ങളിലൊരാളായി ജാക്കിനെ സ്വീകരിക്കാനായി അവരുടെ ഗോത്രരീതികളും അടവുകളും അവനെ പടിപ്പിക്കാൻ അവർ തീരുമാനിക്കുന്നു. ആ ജോലി നൈത്രിയെത്തന്നെ ഏൽ‌പ്പിക്കുന്നു.മഹാവ്രിക്ഷത്തിന്റെ അനന്തമായ തലപ്പുകളിലെ വള്ളിക്കുടിലിലാണ് അന്തിയുറക്കം.ഉറക്കത്തോടെ ജാക്കിന്റെ അവതാര രൂപത്തെ വിട്ട് മനസ്സ് സ്വന്തം ശരീരത്തിലൂടെ ഉണരുകയും ക്യാമ്പിലെ പരീക്ഷണശാലയിൽ വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.
പതുക്കെയെങ്കിലും ജാക്ക് നെയിത്രിക്കൊപ്പം എല്ലാം പടിച്ചെടുക്കുന്നു ,ഒട്ടും മെരുങ്ങാത്ത  ഭീകരരൂപികളായ വന്യാശ്വങ്ങളെ മെരുക്കി  ഓടിക്കാനും വിസ്ത്യതമായ ചിറകുകളുള്ള പർവ്വത ബാൻഷികളുടെ പുറത്ത് കയറി സുഷ്മ്നാബന്ധനം നടത്തി കൊക്കകളിലൂടെ പറത്താനും ചുവന്ന ഭീകരൻ പക്ഷിയായ ടൊറക്കിൽ നിന്നും രക്ഷനേടി ഒഴിഞ്ഞുമാറാനും അമ്പെയ്തു വേട്ട നടത്താനും ഒക്കെ പടിച്ചെടുക്കുകയും ചെയ്യുന്നു.
നൈത്രിയുമായി  പതുക്കെ ജാക്ക് പ്രണയത്തിലാവുന്നു. യൂറൊബ്റ്റിനിയം ശേഖരം ഏറ്റവുമധികമുള്ളത് മഹാവ്യക്ഷത്തിനരികിലാണെന്നു മനസ്സിലാക്കിയ കേണൽ ക്വറിക്ക് അക്ഷമനായി... നാവികളെ തുരത്താനുള്ള ഒരുക്കത്തിലാണവർ.
പ്രക്യതിയുമായി ഇണങ്ങിയുള്ള നാവികളുടെ ജീവിതത്തിന്റെ ലാളിത്യവും സൌന്ദര്യ്‌വും തിരിച്ചറിഞ്ഞ ജാക്ക് കോർപ്പറേഷന്റെ പദ്ധതികൾക്ക് എതിരാവുന്നു.സഹായത്തിന് അവതാർ പ്രോജെക്ടിലെ ചില ശാസ്ത്രജ്ഞരും കൂടെയുണ്ട്.
മഹാവ്യക്ഷംതകർത്ത് മുന്നേറുകയാണ് ആകാശപ്പട - നിരവധി നാവികളെ അപായപ്പെടുത്തുന്നു..ജാക്കിനെ നാവികൾ തള്ളിപ്പറയുന്നുണ്ടെങ്കിലും ടൊറക്കിനെ  കീഴ്പ്പെടുത്തി ജാക്ക് വീണ്ടും രക്ഷകനെ പ്പോലെ അവതാരരൂപമായി തിരിച്ചെത്തിയപ്പോൾ മനുഷ്യർക്കെതിരായ പോരാട്ടത്തിനായി ജാക്കിന്റെ നേത്യത്വം അവർ സ്വീകരിക്കുന്നു. ഗോത്രവർഗ്ഗങ്ങളെയെല്ലാം സംഘടിപ്പിച്ച് ബാൻഷികളുടെ  വന്യാശ്വങ്ങളുടെയും മുകളിലായി അവസാന യുദ്ധത്തിലേർപ്പെടുകയാണ് നാവികൾ.ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന യുദ്ധരംഗങ്ങളുടെ അവസാനം... നാവികൾ വിജയികളാവുന്നു.തടവുകാരായ മനുഷ്യരെ മുഴുവനും ഭൂമിയിലേക്ക് നാട് കടത്തുകയും ജാക്ക് തന്റെ അവതാര രൂപത്തിൽ നൈത്രിക്കൊപ്പം പൻ ഡൊറ യിൽ തുടരുകയും ചെയ്യുന്നിടത്ത് അവതാർ അവസാനിക്കുന്നു.
യുദ്ധരംഗങ്ങളിൽ മനുഷ്യപ്പട സങ്കേതികവിദ്യയുടെ പാരമ്യത്തിലുള്ള ഉപകരണങ്ങളും വെടിക്കോപ്പുകളും ആകാശയാനങ്ങളും ഉപയോഗിക്കുമ്പോൾ ജാക്കിന്റെ സംഘം പക്ഷികളുടെയും കുതിരകളുടെയും പുറത്ത് അമ്പും വില്ലുമായി പൊരുതുകയാണ്.സ്പെഷ്യൽ ഇഫക്റ്റുകളുടെ അത്ഭുതം ഈ  യുദ്ധരംഗങ്ങളെ വളരെ സ്വാഭാവികമായി അനുഭവപ്പെടുത്തുണ്ട്.
പൻഡോറയിലെ അത്ഭുതവനവും ഒമാട്ടിക്കാ‍യ ജനതയുടെ ചടങ്ങുകളും ഹാലെലൂയമലകളുടെ സ്വപ്ന ദ്യശ്യങ്ങളും സങ്കൽ‌പ്പലോകത്തിനപ്പുറം യാഥാർത്ഥ്യമായി നമുക്ക് അനുഭവപ്പെടുത്താൻ ഇതിലെ ആനിമേഷനുകൾക്കവുന്നുണ്ട്.
അമേരിക്കയിലെ ആദിമ നിവാസികളെ വകവരുത്തി പ്രക്യതി സമ്പത്ത്മുഴുവൻ കൊള്ളചെയ്തതിലും,സംസ്കാരങ്ങളെ തുടച്ചുമായ്ച്ചതും, ആഫ്രിക്കയിലേയും ഏഷ്യയിലേയും കോളനികൾ പ്രക്യതി സമ്പത്ത്കടത്തിയതിലും ഉള്ള വെള്ളക്കാരന്റെ കുറ്റബോധത്തിന്റെ ഒരു സ്വരം ഈ സിനിമയിലെവിടെയോ നമുക്ക് കേൾക്കാം
ശാസ്ത്രകേരളം മാസിക,ലക്കം 472,ഫെബ്രുവരി 2010

2010, ജനുവരി 23, ശനിയാഴ്‌ച

2010, ജനുവരി 7, വ്യാഴാഴ്‌ച