2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ലിറ്റിൽ റെഡ് ഫ്ലവേർസ്

2006/ചൈന/കളര്‍/92 മിനിറ്റ്/സംവിധാനം; ഷാങ് യുവാന്‍
                നാലുവയസ്സ് മാത്രം പ്രായമായ ഫങ് ക്വിയാംക്യാങിനെ അവന്റെ അച്ഛന്‍ കൈ പിടിച്ച് നടത്തിക്കൊണ്ടുവരുന്നിടത്താണ് “ലിറ്റില്‍ റെഡ് ഫ്ലവേര്‍സ്” എന്ന ചൈനീസ് സിനിമ ആരംഭിക്കുന്നത്.മധ്യവര്‍ഗ്ഗകുട്ടികള്‍ താമസിച്ച്പഠിക്കുന്ന പാരമ്പര്യവും ആഡ്ഡ്യത്യവുമുള്ള  ഒരു റസിഡന്‍ഷ്യല്‍ കിന്റെര്‍ ഗാര്‍ട്ടണില്‍ അവനെ ചേര്‍ക്കാനാണ് അച്ഛന്‍ കൊണ്ടുവരുന്നത്.1950ലെ വിപ്ലവാനന്തര ബീജിംങാണു സ്ഥലം.മഞ്ഞുപുതഞ്ഞ വഴികളിലൂടെ നടന്നുവരുന്ന അവര്‍-വലിയ കല്‍‌പ്പടവുകളിലെത്തിയപ്പോള്‍ കുഞ്ഞ് ക്വിയാങിനെ എടുത്തുനടക്കുകയാണ് അച്ഛന്‍.അവന്‍ പ്രതിഷേധിക്കുന്നുണ്ട്.അച്ഛന്‍ അവനെ അവിടെ ചേര്‍ത്ത്(ഉപേക്ഷിച്ച്..)പോയതോടെ പുതിയ ലോകവുമായി ഇണങ്ങാനും ഒത്തുപോകാനും ക്വിയാങ് നടത്തുന്ന ശ്രമങ്ങളാണ് മനോഹരമായ ഈ സിനിമ.
       പ്രശസ്ത ചൈനീസ് എഴുത്തുകാരനായ വാംങ് ഷുവോയുടെ ആത്മകഥാപരമായ ‘മനോഹരമാകാമായിരുന്നു’ എന്ന നോവലിനെ അവലംബിച്ച് 2006ല്‍ പുറത്തിറങ്ങിയ 92 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ പൂര്‍ണ്ണമായും ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
     കുറേയേറെ ചിട്ടവട്ടങ്ങളുള്ള സ്കൂളാണത്.കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാനും,സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കാനും ടീച്ചര്‍മാര്‍ ശ്രമിക്കുന്നുണ്ട്.പഴയ കോട്ടപോലെതോന്നിക്കുന്ന ആ കെട്ടിടത്തില്‍ അച്ചടക്കത്തിനും അനുസരണക്കും വലിയ പ്രാധാന്യമാണ്.അത്തരത്തിലുള്ള കുട്ടികളെ പ്രചോദിപ്പിക്കാനായി ഒരോ ദിവസവും അവരുടെ “നല്ല ശീലങ്ങള്‍” മാര്‍ക്ക് ചെയ്ത്  അവര്‍ക്ക് ഒരോ “കുഞ്ഞ് ചുവന്ന വെല്‍ വെറ്റ് പൂക്കള്‍“ സമ്മാനമായി നല്‍കും. അത് ക്ലാസ്സിലെ സ്കോര്‍ബോര്‍ഡില്‍ കുട്ടികളുടെ പേരിനു നേരെ ഒട്ടിച്ചു വെക്കും.സ്കോര്‍ ബോര്‍ഡില്‍ ചുവന്ന പൂക്കള്‍ കൂടുന്നതിനനുസരിച്ച് അവരെ ക്ലാസ്സ് ലീഡറാക്കും.രാവിലെ ക്രിത്യ സമയത്ത് കക്കൂസില്‍ പോവുക, ഉടുപ്പ് സ്വയം ധരിക്കുക,കൂട്ടം തെറ്റാതെ വരിയായി നടക്കുക,കൂട്ടുകാരുമായി അടികൂടാതിരിക്കുക ,തുടങ്ങിയവയൊക്കെയാണ് നല്ല ശീലങ്ങള്‍. ക്വിയാങിന് ഇതൊന്നും അറിയില്ല.അതുകൊണ്ടുതന്നെ അവന് ഒരിക്കലും ചുവന്ന പൂക്കള്‍ സമ്മാനമായി ലഭിക്കുന്നില്ല.രാത്രിയില്‍  വാതില്‍ തുറന്ന് പുറത്തിറങ്ങി മുറ്റത്തെ പൊടി മഞ്ഞിലേക്ക് മൂത്രമൊഴിക്കുന്നത് അവന്‍ സ്വപ്നം കാണും.രാവിലെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് ടീച്ചറില്‍ നിന്നും  വഴക്ക് കേള്‍ക്കുകയും ചെയ്യും. ചുവന്ന പൂക്കള്‍ കിട്ടണമെന്ന് ക്വിയാങിന് കൊതിയുണ്ട്..പക്ഷെ അവന് ഒരിക്കലും കിട്ടുന്നില്ല. ഒരിക്കല്‍ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു ചുവന്ന പൂവ് അവനു വീണു കിട്ടി.അത് കൈലോസില്‍ പൊതിഞ്ഞ് സൂക്ഷിച്ച് കൂട്ടുകാരിയെ അവന്‍ കാണിക്കുന്നുണ്ട്..
       ഒട്ടും പരിചിതമല്ലാത്ത സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ക്വിയാങിന് ആവുന്നില്ല.മറ്റുകുട്ടികളെക്കാള്‍ വൈകിയാണവന്‍ സ്കൂളില്‍ ചേര്‍ന്നിരിക്കുന്നത്..അനാഥത്വമുണ്ടെങ്കിലും സ്കൂളിലെ ജീവിതം വര്‍ണ്ണാഭവും രസകരവും, സമ്പന്നവുമാണ്.ഡിക്കന്‍സിന്റെ ഒലിവര്‍ ടിസ്റ്റ് അനുഭവിച്ച തരം നരക ഇടമല്ല ആ സ്കൂള്‍.കുട്ടികളെ ‘നല്ലവരായി’വളര്‍ത്താന്‍ ‘ശാസ്ത്രീയമായി’ ഒരുക്കിയ ,ക്രിത്യതയുള്ള ദൈനംദിന ചിട്ടകള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും,നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് കുഞ്ഞായ ക്വിയാങിനു എന്തിനെന്നു മനസ്സിലാകുന്നില്ല.മുതിര്‍ന്നവര്‍ക്ക് (മധ്യവര്‍ഗ്ഗ പ്രേക്ഷകന്)ഒരു കുഴപ്പവും തോന്നാത്ത സന്തോഷകരമായ ഒരിടമാണത്. നല്ല ടീച്ചര്‍മാര്‍,പലതരം കളികള്‍,സമൂഹ ജീവിതത്തിന്റെ പാഠങ്ങള്‍,നല്ല ഡോര്‍മിറ്ററികള്‍,നല്ല ഭക്ഷണശീലങ്ങള്‍...ആകെ നോക്കിയാല്‍ ‘ഇങ്ങനെയായിരിക്കണം ഒരു സ്കൂള്‍’ എന്നു തോന്നിപ്പോകുന്ന ഇടം.പക്ഷെ ക്വിയാങ്ങിന് അവിടം ഇഷ്ടമായില്ല.തിളങ്ങുന്ന കണ്ണുകളും,തൂടുത്ത കവിളുകളുമായി,സ്വന്തം രീതികളില്‍ ജീവിക്കുന്ന അവന് അവിടം തനിക്കു ചേരാത്ത സ്ഥലമായാണു തോന്നിയത്.
          പതുക്കെ ക്വിയാങ്ങ് ആ സ്കൂളിലെ റിബല്‍ ആയി മാറുന്നു.അവന്റെ മോശം സ്വാധീനം മറ്റുകുട്ടികളില്‍ ഉണ്ടാകാതിരിക്കാന്‍ അവനെ ടീച്ചര്‍മാര്‍ അവനെ കുട്ടികളുമായി ഇടപെടുന്നത് വിലക്കുന്നു.കൂടുതല്‍ ഒറ്റപ്പെടുന്തോറും അവന്‍ കൂടുതല്‍ അന്തര്‍മുഖനും അക്രമസ്വഭാവമുള്ളവനായും മാറുന്നു.മറ്റുകുട്ടികള്‍ അവനെ കളിക്കാന്‍ കൂടെ കൂട്ടുന്നില്ല.എങ്കിലും പതുക്കെ അവന്റെ ഊര്‍ജ്ജസ്വലതയും ധൈര്യവും കൂട്ടുകാരില്‍ അവനു സ്വാധീനമുണ്ടാക്കുന്നു.നല്ലവരെങ്കിലും അവനിഷ്ടമില്ലാത്ത ലീ എന്ന ടീച്ചര്‍ -‘കുട്ടികളെ പിടിച്ചുതിന്നുന്ന വാലുള്ള ജന്തു’വാണെന്നു ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ അവനു കഴിയുന്നു.ഭയന്ന കുട്ടികളെല്ലാവരും കൂടി രാത്രിയില്‍ അവരെ പിടിച്ചുകെട്ടിയിടാന്‍ തീരുമാനിക്കുന്നു.ഷൂലൈസുകള്‍ കൂട്ടികെട്ടിയുണ്ടാക്കിയ കയറുമായി ക്വിയാങ്ങിന്റെ നേത്രുത്വത്തില്‍ ഉടുതുണിപോലുമില്ലാത്ത കുട്ടികളുടെ ഗൂഢസംഘം ഇരുട്ടിലൂടെ ഇഴഞ്ഞ് ടീച്ചറുടെ കട്ടിലിനരികിലെത്തുന്നു.ഉണര്‍ന്ന ടീച്ചര്‍ ഭയന്നു നിലവിളിക്കുന്നതോടെ കുട്ടികളെല്ലം പിന്തിരിഞ്ഞോടുന്നു.
       തന്നെ മറ്റുള്ളവര്‍ അവഗണിക്കുന്നെന്നും.ഒരിക്കലും തനിക്ക് ചുവന്ന പൂക്കള്‍ സമ്മാനമായി കിട്ടില്ലെന്നും മനസ്സിലാക്കിയ ക്വിയാങ്ങിന്റെ പ്രതിഷേധങ്ങള്‍ പുതിയ മാനങ്ങളിലേക്ക് വികസിക്കുന്നു.അനുസരണക്കേട് അവന്റെ സ്വഭാവമാകുന്നു.അവനെ ഏറെ ഇഷ്ടമുള്ള ടീച്ചറെപ്പോലും അവന്‍ തെറി വിളിക്കുന്നു.ശിക്ഷയായി അവനെ മുറിയില്‍ പൂട്ടിയിടുന്നു.പിന്നീടൊരിക്കല്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി ക്വിയാങ്ങ്  ആരും കാണാതെ സ്കൂള്‍ ഗൈറ്റ് കടന്ന് പുറത്തെ സ്വതന്ത്ര ലോകത്തിലേക്കിറങ്ങുന്നു.റോഡിലൂടെ കാഴ്ച്ചകളും ഘോഷയാത്രയും കണ്ട് നടന്ന് തളര്‍ന്ന് ഒരിടത്തിരിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു.
        സമൂഹത്തിന്റെ ‘അരുതായ്മ’കളും,‘നിയമങ്ങളും’, അടിച്ചേല്‍‌പ്പിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ അതിനോട് എങ്ങിനെ പ്രതികരിക്കുമെന്നും അവയുമായി പൊരുത്തപ്പെടാനാകാത്തവരുടെ അസ്വസ്ഥതകള്‍ എങ്ങിനെയൊക്കെ പ്രകടമാക്കപ്പെടുമെന്നും ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.പൊതുചിന്താരീതികളില്‍ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും ഇതില്‍ കാണാം.
     വളരെ ചെറിയ കുട്ടികളെ മാത്രം ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ഈ സിനിമയില്‍ വളരെ സ്വാഭാവികമായാണ് എല്ലാ കുട്ടികളും ‘അഭിനയി’ച്ചിരിക്കുന്നത്.കുഞ്ഞു ക്വിയാങ്ങായി വേഷമിട്ടിരിക്കുന്ന ഡോങ് ബോവല്‍ അസാമാന്യമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ക്യാമറ പലപ്പോഴും കുട്ടികളുടെ ഐ ലവലിലാണു സ്ഥാപിച്ചിരിക്കുന്നത്.നിഴലും വെളിച്ചവും മനോഹരമായി ഉപയോഗിച്ചിരിക്കുന്നു.പശ്ചാത്തല സംഗീതം കുഞ്ഞു മനസ്സുകളുടെ വികാരവും,ഊര്‍ജ്ജസ്വലതയും വെളിവാക്കും വിധമാണ് ചേര്‍ത്തിരിക്കുന്നത്.വളരെ ലളിതമായ ഒരു കഥപറച്ചില്‍ രീതിയിലൂടെ  വളരെ സങ്കീര്‍ണ്ണമായ വ്യക്തി-സ്വത്വ പ്രതിസന്ധികളെ ചര്‍ച്ചചെയ്യുന്ന ഈ സിനിമ 2006ലെ ബെര്‍ലിന്‍ ഫിലീം ഫെസ്റ്റിവലില്‍ CICAE അവാര്‍ഡും ഷാങ്ഹായ് ഫിലീം ക്രിട്ടിക്ക് അവാര്‍ഡും നേടി.
   സ്കൂളില്‍ നിന്നും പുറത്തിറങ്ങി  വിജനമായ ഒരിടത്ത് ഒരു കല്ലില്‍ തലവെച്ചുറങ്ങുന്ന ക്വിയാങിന്റെ ഒരു ഏരിയല്‍ ഷോട്ടുണ്ട് അവസാനം.ആ ദ്രിശ്യം ഏകാന്ത ബാല്യങ്ങളുടെ ഓര്‍മ്മകളെ പ്രേക്ഷക മനസ്സിലേക്ക് ഒരു ശീതകാറ്റായി ഇരച്ച് കയറ്റും തീര്‍ച്ച

2010, മാർച്ച് 22, തിങ്കളാഴ്‌ച

നൈറ്റ് ആന്റ് ഫോഗ്

ഭൂമിയിലെ നരകങ്ങളായിരുന്നു നാസി കോൺസെന്ട്രേഷൻ ക്യാമ്പുകൾ. പത്തു  വർഷത്തിനു ശേഷം 1955-ൽ ഓഷ് വിറ്റ്സിലേയും മദാക്കിലേയും ക്യാമ്പുകളിൽ ചിത്രീകരിച്ച ഡോക്കുമെന്ററിയാണ് ‘നൈറ്റ് ആന്റ് ഫോഗ്’ .
32 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ സിനിമയെ പ്രശസ്ത ഫ്രെഞ്ച് സംവിധായകനും നിരൂപകനുമായ ഫ്രാങ്കോസ് ത്രൂഫെ വിശെഷിപ്പിച്ചത്' ഇതുവരെയുണ്ടായതിൽ വച്ചേറ്റവും മഹത്തായ സിനിമ” എന്നാണ്.ഗോയയുടെയും കാഫ്കയുടെയും കലാ-സാഹിത്യ രചനകൾക്കൊപ്പമുള്ള ഔന്ന്യത്യമാണ് ഈ സിനിമയ്ക്ക് പല നിരൂപകരും ഫ്രാൻസിൽ സ്ഥാനം നൽകിയത്. ഹ്രിദയം ചുട്ടുപൊള്ളിക്കുന്ന, മനുഷ്യകുലത്തെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്ന തത്വചിന്താപരമായ ഒരു മഹാകാവ്യമായി നൈറ്റ് ആന്റ് ഫോഗിനെ ലോകം മുഴുവനും സിനിമാസ്വാദകർ വിലയിരുത്തുന്നു.
ഇത്തരമൊരു സിനിമാ പ്രൊജെക്റ്റുമായി തന്നെ സമീപിച്ച നിർമ്മാതാക്കളെ  അലെൻ റെനെ ആദ്യം പറഞ്ഞുവിട്ടു.നേരിട്ട് അനുഭവിച്ച ഒരാൾക്ക് മത്രമേ ഇത്തരം ഒരു സിനിമ ഒരുക്കാനുള്ള അവകാശവും സത്യസന്ധതയും ഉള്ളു എന്നദ്ദേഹം വിശ്വസിച്ചു. നാസി ക്യാമ്പുകളിലെ മനുഷ്യക്കുരുതിയിൽ നിന്നും രക്ഷപ്പെട്ടു ബാക്കിയായ പ്രശസ്ത കവിയും എഴുത്തുകാരനുമായ ഴാങ് കൈറോളും ,സംഗീത പ്രതിഭ ഹാൻസ് ഐസറും സഹകരിക്കാമെന്ന് ഏറ്റപ്പോഴാണ് റെനെ സിനിമ സംവിധാനം ചെയ്യാൻ   സമ്മതിച്ചത്. അനുഭവത്തിന്റെ തീച്ചൂട് വിതറുന്ന വരികൾ തിരക്കഥയായി കൈറോൾ രചിച്ചു. ഹാ‍ൻസ് ഐസെർ രോഷവും ദൈന്യവും നിറഞ്ഞ സംഗീതം പകർന്നു.
അക്കാലം വരെ ഉണ്ടായിരുന്ന ഡോക്കുമെന്ററി സിനിമാ രീതികളിൽനിന്നും വ്യത്യസ്ഥമായ ഒരു പുത്തൻ അവതരണ രീതിയാണ് അലെൻ റെനെ ഈ സിനിമയിൽ ഉപയോഗിക്കുന്നത്.(ഈ ശൈലി -പിന്നീട് പല സിനിമകൾ ഉപയോഗിച്ചിട്ടുണ്ട്). ഓർമകളും കാലഘട്ടവും മുന്നോട്ടും പിറകോട്ടും പായുന്ന രീതി.കളറും ബ്ലാക്ക് അന്റ് വൈറ്റും മാറി മാറിഉപയോഗിക്കുന്നതും അന്ന് പുതുമയായിരുന്നു.
 ഒരു മ്യൂസിയത്തിലോ മ്രിഗശാലയിലോ കൂടുകൾക്കരികിലൂടെ നമ്മെ നടത്തിക്കൊണ്ട് പോയി ഓരോന്നും വിശദീകരിക്കുന്ന ഗൈഡിന്റെ ശൈലിയിൽ നിന്നും പതുക്കെ ഒരു വിചാരണക്കാരന്റെ സ്വരത്തിലേക്ക് നരേഷൻ മാറുന്നു.”ഇതിനെല്ലം ഉത്തരവാദി ആരാണ്” എന്ന പൊള്ളുന്ന ചോദ്യത്തിലേക്ക് സിനിമ വികസിക്കുന്നു.
പുറമെ ശാന്തവും സുന്ദരവും ആളൊഴിഞ്ഞതുമായ ഉപേക്ഷിക്കപെട്ട കോൺസെന്റ്ട്രേഷൻ ക്യാമ്പുകളുടെ തരിശു നിലങ്ങളിലൂടെയുള്ള ക്യാമറയുടെ ചലനത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്.പുറത്ത് ലോകം ഒന്നും സംഭവിക്കാത്തതുപോലെ സജീവമാണ്.എത്ര വേഗമാണ് നാം എല്ലം മറക്കുന്നത്.ഇപ്പോൾ രക്തം വറ്റിയ-ശബ്ദം നിലച്ച ഈ ബ്ലോക്കുകളിലെ സന്ദർശകർ ക്യാമറകൾമാത്രം. കാറ്റു പോലും മൂളാൻ ഭയക്കുന്ന ഈ കമ്പിവേലി വളപ്പിനകത്ത് നമ്മുടെ കാലടി ശബ്ദം മാത്രം.
വർണ ദ്രിശ്യങ്ങൾ പെട്ടന്നാണ് നാസിപ്പടയുടെ മാർച്ചിന്റെ ബ്ലാക് & വൈറ്റ് ഫൂട്ടേജുകളിലേക്ക് മറിയുന്നത്.ഹിറ്റ്ലറുടെ അഭിവാദനം -നാസിസത്തിന്റെ വികാസം - കോൻസെന്ട്രേഷൻ ക്യാമ്പുകളുടെ നിർമ്മാണം. ബ്രസ്സത്സ്സിലും, ആതൻസിലും ,റോമിലും ,പ്രാഗിലും,വാർസയിലും ഉൾല പാവങ്ങൾ അവരവരുടെ ദൈനം ദിന  ജോലികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ -ദൂരെ പലയിടങ്ങളിലുമായി അവർക്കായി നരകങ്ങൾ പണിതൊരുങ്ങികൊണ്ടിരിക്കുകയായിരുന്നു.അവിടെ നിന്നൊക്കെ ലക്ഷക്കണക്കിന് ആൾക്കാരെ വാഗണുകളിൽ ആട്ടിത്തെളിച്ച് കൊണ്ടു വരുന്നതിന്റെ പഴയ ഫൂട്ടേജുകൾ-.. വാതിലുകൾ വലിച്ചടച്ച് സീൽ ചെയ്യുന്നു. കുത്തിനിറച്ച വാഗണുകളിലെ ഇരുളിൽ രാത്രിയില്ല പകലില്ല’.വിശപ്പും ദാഹവും ,തണുപ്പും, വിങ്ങലും,ഭ്രാന്തും മാത്രം...
ട്രൈനുകൾ നീങ്ങിപ്പോകുന്ന ഈ ദ്രിശ്യത്തിന് - നറേറ്റർ പറയുന്ന കമന്റ് സിനിമാ  ഭാഷയിലാണ് “മരണം ഫസ്റ്റ് കട്ട്  പറഞ്ഞിരിക്കുന്നു“.അടുത്ത ദ്രിശ്യം പാതി രാത്രിയിൽ  ഏതോ ക്യാമ്പിനരികിൽ വന്നു നിൽക്കുന്ന ട്രൈനാണ്. ഇരുട്ടും മഞ്ഞും നിറഞ്ഞ രാത്രിയിൽ കാവൽ നിൽക്കുന്ന നാസി പട്ടാളക്കാർക്ക് മുന്നിലേക്ക്.
പെട്ടന്ന് ബ്ലാക്ക്&വൈറ്റ് ദ്രിശ്യങ്ങൾ കളറിലേക്ക്.. പാഴ്പുല്ലു വളർന്ന പാളങ്ങളിലൂടെ ക്യാമറ പതുക്കെ ചലിക്കുന്നു. ഈ പാളത്തിനരികിൽ നാം എന്താണ് അന്വേഷിക്കുന്നത്? വാതിൽ തുറന്നപ്പോൾ പുറത്തേക്ക് തെറിച്ചു വീണവരുടെ അവശിഷ്ടങ്ങൾ..? കുരച്ചടുക്കുന്ന നയ്ക്കൾക്കും മഞ്ഞളിപ്പിക്കുന്ന സെർച്ച് ലൈറ്റുകൾക്കും ഇടയിലൂടെ തോക്ക്ചൂണ്ടി ക്യാമ്പിലേക്ക് ഓടിച്ചുകയറ്റിയവരുടെ ഘനീഭവിച്ച നിലവിളിൾ..?ദൂരെ ക്യാമ്പിനുള്ളിലെ പട്ടടയിൽ തീ നാളങ്ങൾ അപ്പഴും ന്രുത്തം ചെയ്യുന്നുണ്ടായിരുന്നു.
ക്യാമ്പിനുള്ളിലെത്തുമ്പോഴുള്ള ആദ്യ കാഴ്ച നൽകുന്ന  അമ്പരപ്പും ഭയവും പകച്ച്പോയ കണ്ണുകളുടെ സമീപദ്രിശ്യം കൊണ്ട് നമ്മെ അനുഭവിപ്പിക്കുന്നു. ക്യാമ്പിനകം മറ്റേതോ ഗ്രഹം പോലെയാണ്. നഗ്നരായി പുഴുക്കളെപ്പോലെ ജനക്കൂട്ടം. ഒന്നം മുറി “കുളിമുറി” എന്നെഴുതിവെച്ചിട്ടുണ്ട്. വ്രുത്തിയാക്കാൻ എന്ന വ്യാജേന എല്ല അഭിമാനങ്ങളേയും ഒറ്റയടിക്ക് ഉടുതുണിയുരിച്ച് അഴിച്ചു മാറ്റുന്നു. പിന്നീട് മൊട്ടയടിച്ച് , ചാപ്പ കുത്തി , നീല വരയൻ ഉടുപ്പണിയിച്ച് നമ്പറുകളായി മാറ്റുന്നു..ഇവരെ ഭരിക്കാൻ പലതരത്തിലുള്ള ഉദ്യോഗസ്ഥന്മാർ നിരവധി.
ക്യാമ്പിന്റെ ഇപ്പോഴുള്ള അവശിഷ്ടങ്ങളിലൂടെ ക്യാമറ കാഴ്ച്ചകൾ കണ്ട് നടന്ന് നീങ്ങുന്നു. അന്തേവാസികൾ കൊടും തണുപ്പിൽ ജീവിച്ചു തീർത്ത മരത്തിന്റെ ബാരക്കുകൾ, നറേറ്റർ ഒരു ഘട്ടത്തിൽ പറയുന്നുണ്ട് -”ഒരു വിവരണത്തിനും, ഒരു ദ്രിശ്യത്തിനും അവരുടെ യഥാർത്ഥ ദുരിതം പകർത്തിക്കാണിക്കാനാവില്ല” എന്ന്.
ഒരു കയിൽ സൂപ്പിൽ ഒതുക്കേണ്ട അനന്തമായ വിശപ്പ്.. എന്നിട്ടും രാത്രിയിൽ എട്ടും പത്തും തവണ വന്നിരിക്കുന്ന കക്കൂസ് കുഴികൾ. വയറിൽ നിന്നും പോകുന്ന രക്തം മരണത്തിന്റെ അടയാളമാണെന്നവർക്കറിയാം. ക്യാമ്പിൽ പേരിന് ആസുപത്രിയുണ്ട്. എല്ലാ രോഗത്തിനും ഒരേ  മരുന്ന്.. വിശപ്പ് സഹിക്കാനാകാതെ മുറിവ് വച്ചുകെട്ടിയ ബാൻഡേജുകൾ തിന്നുന്നവർ.. മരിക്കാൻ കൊതിച്ച് കാത്തു കിടക്കുന്നവർ.. തുറിച്ച കന്നുകളുമായി അവർ ലോകം വിടുന്നു. സർജറി ബ്ലോക്കിൽ പച്ച മനുഷ്യനിൽ പരീക്ഷണങ്ങൾ..രാസവ്യവസായശാലകളുടെ സാമ്പിളുകളുടെ വിഷരൂക്ഷത പരീക്ഷിക്കാൻ മനുഷ്യ ഗിനിപ്പന്നികൾ.
ഗ്യാസ് ചേമ്പറുകൾ - ഷവറുകളിലൂടെ അടച്ചുപൂട്ടിയ മുറികളിലേക്ക് വിഷ വാതകം പമ്പു ചെയ്യുന്നു. മരണ വെപ്രാളത്തിൽ നൂറുകണക്കിനു ആൾക്കാർ കോങ്ക്രീറ്റ് സീലിങ്ങുകൾ മാന്തിപ്പൊളിച്ച  അടയാളങ്ങൾ
സ്ത്രീകളുടെ ഷേവ് ചെയ്ത് മറ്റിയ മുടി കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു.അവകൊണ്ട് നിർമ്മിച്ച കമ്പിളിത്തുണിത്തരങ്ങൾ റോളുകളായി അടുക്കിവച്ചിരിക്കുന്നു. മനുഷ്യന്റെ കൊഴുപ്പ് കൊണ്ട് നിർമിച്ച സോപ്പുകൾ, ഫർണസ്സുകളിലെ മനുഷ്യന്റെ എല്ലുപൊടി വളമായുപയോഗിക്കുന്ന കാബേജു തോട്ടങ്ങൾ.മനുഷ്യന്റെ തുകലിൽ ചിത്രപ്പണി ചെയ്ത കൌതുക വസ്തുക്കൾ...മനുഷ്യന്രുശംസത ഇത്രത്തോളമോ എന്ന് നാം അമ്പരക്കും.
ബോറടി മാറാൻ തടവുകാരെ വെടിവെച്ചിട്ടു കൊന്നു രസിക്കുന്ന കാവൽ പട്ടാളത്തേക്കുറിച്ചുള്ള പ്രസ്താവനയിൽ നാം സ്തംഭിച്ചു പോകുന്നു.
അവസാനം തോൽവിയാൽ നാസികൾ ഉപേക്ഷിച്ചുപോയ ക്യാമ്പുകളിൽ സഖ്യസേന കണ്ട ദ്രിശ്യങ്ങൾ... അവ ഭൂമിയിൽ ചിത്രീകരിക്കപ്പെട്ടതിൽ ഏറ്റവും ദൈന്യമായ ചിത്രങ്ങൾതന്നെ..ബുൾഡോസറുകൾ കൊണ്ട് ഉന്തി നീക്കി കുഴിയിലിട്ടുമൂടുന്ന ആയിരക്കണക്കിന് മനുഷ്യ ശരീരങ്ങൾ.
ഹ്രിദയത്തിലേക്ക് ചാട്ടുളി പോലെ തറച്ചു കയറുന്നതാണ് മൈക്കേൽ ബൊക്കേയുടെ നറേഷൻ. ചടുലമല്ലത്ത ട്രോളി ചലനങ്ങളാണ് ക്യാമറ പൂർണ്ണമായും ഉപയോഗിക്കുന്നത്,ദൈന്യവും രോഷവും ഭയവും നിറഞ്ഞ സിനിമയുടെ ഭാവം ഈ ചലനത്തിലൂടെ ക്യാമറ സംവേദനം ചെയ്യുന്നുണ്ട്. കാലത്തിലൂടെ മുന്നോട്ടും പിറകോട്ടും സഞ്ചരിക്കുന്ന രീതി അലെൻ റെനെ ഈ സിനിമയിലെന്ന പോലെ തന്റെ മാസ്റ്റെർപീസായ “ഹിരോഷിമ മോൺ അമർ“ എന്ന സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്.
സിനിമയുടെ അവസാനത്തിൽ നുക്സംബെർഗ് വിചാരണയിൽ ഒരോരുത്തരും “ഞങ്ങളല്ല ഉത്തരവാദിയെന്നു” പറയുന്നുണ്ട്. അലെൻ റെനെ ചോദിക്കുന്നു “പിന്നെ ആരാണു ഉത്തരവാദി”
തൊണ്ണൂറു ലക്ഷം മനുഷ്യരുടെ കുരുതി കഴിഞ്ഞിട്ട് നാമെത്ര വേഗമാണ് എല്ലാം മറക്കുന്നത്. ഇപ്പോഴും സമാനമായ മനുഷ്യക്കുരുതികൾക്കായ് നിലമൊരുക്കൽ പലയിടങ്ങളിലും നടക്കുന്നുണ്ടെന്ന ജാഗ്രതാ മുന്നറിയിപ്പോടെയാണ് “നൈറ്റ് ആന്റ് ഫോഗ് “ അവസാനിക്കുന്നത്.

2010, മാർച്ച് 20, ശനിയാഴ്‌ച

പശു



സിനിമയെന്ന കലയുടെ കുത്തക അവകാശം തങ്ങൾക്കാണെന്ന് വിശ്വസിച്ചിരുന്ന പാശ്ചാത്യ സിനിമക്കാരെ ഞെട്ടിച്ച സിനിമയായിരുന്നു 1957ലെ വെനീസ് ചലചിത്രമേളയിൽ കുറോസവയുടെ “റാഷമോൺ” .ആ വർഷം “ഗോൾഡൻ ലയൺ” പുരസ്കാരം ആ സിനിമ നേടി. ജാപ്പാനീസ് സിനിമയുടെ ജൈത്രയാത്ര അതോടെ ആരംഭിച്ചു. സമാനമായ അനുഭവമാണ് ദാരിഷ് മെഹ്രൂയിയുടെ രണ്ടാമത്തെ ചിത്രമായ ‘പശു’(the cow) സ്ര്യുഷ്ടിച്ചത്. ഷായുടെ ഭരണത്തിൻ കീഴിലായിരുന്ന ഇറാനിൽ ഗവർമെന്റ്  ധനസഹായത്തോടെ നിർമിക്കപ്പെട്ട ഈ സിനിമയെ പക്ഷെ റിലീസ് ചെയ്യാൻ അനുവദിച്ചില്ല.ഗ്രാമീണ പിന്നോക്കാവസ്ഥയും ദാരിദ്രവും പുറം ലോകമറിയുന്നത് ഇറാന് മോശമായ പ്രതിഛായയുണ്ടാക്കുമെന്നും സിനിമയിൽ ഒളിച്ചുവെക്കപ്പെട്ട രാഷ്ട്രീയ വിമർശനം സർക്കാറിന് എതിരാണെന്നും പറഞ്ഞ് ഷായുടെ സെൻസർമാർ പടം നിരോധിച്ചു. മെഹ്രൂയി രഹസ്യമായി സിനിമയുടെ പ്രിന്റ് രാജ്യത്തിനു വെളിയിൽ എത്തിച്ച് 1970ലെ വെനീസ് ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചു.സബ് ടൈറ്റിലുകൾ പോലുമില്ലാതെയാണെങ്കിലും അവിടെ ആ സിനിമകണ്ടവരെ മുഴുവൻ പശു ശരിക്കും ആശ്ചര്യപ്പെടുത്തി.ഇറാനിൽ നിന്നും ഇത്തരം ഒരു സിനിമ ആരും പ്രതീക്ഷിച്ചിരുന്നില്ല.നിയോറിയലിസ്റ്റിക് സിനിമകളുടെ ഉദയം ഇറാനിൽ ഇതോടെ ആരംഭിച്ചു.ഇതിന്റെ പിന്തുടർച്ചയായി അബാസ് കിരിയോസ്തമി,മക്മൽ ബഫ് തുടങ്ങിയ സിനിമ സംവിധായകരിലൂടെ ഇറാനിയൻ സിനിമ തൊണ്ണൂറുകളിൽ ലോക സിനിമയുടെ നെറുകയിൽ സ്ഥാനം പിടിച്ചു.(1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം സിനിമ എന്ന പ്രസ്ഥാനം തന്നെ                                                                                                                                                                                                                                        നിരോധിക്കാൻ ഒരുക്കം കൂട്ടിയ അയത്തൊള്ള ഖൊമൈനിക്ക് ‘പശു’ എന്തുകൊണ്ടോ ഇഷ്ടപ്പെട്ടു.അതിനാൽ  ഇറാനിൽ  നിയന്ത്രണങ്ങളോടെയുള്ള സിനിമാ നിർമാണത്തിന് ഖൊമൈനി പച്ചക്കൊടി കാട്ടി.ഇറാനിൽ സിനിമയുടെ കൂമ്പ്  വാടാതെ പശു രക്ഷപ്പെടുത്തി.  )
ഗുലാം ഹുസ്സൈൻ സൈയ്ദിന്റെ കഥയെ അവലംബിച്ച് നിർമിച്ച ഈ സിനിമ തരിശായ ഒരു ഇറാൻ ഗ്രാമത്തിലെ ജീവിതമാണ് കാട്ടിത്തരുന്നത് . കുട്ടികളില്ലാത്ത മധ്യവയസ്കനായ മാഷത് ഹസ്സനെ സംബന്ധിച്ച് അയാളുടെ പശുവാണ് എല്ലാമെല്ലാം. കുഞ്ഞിനെ എന്ന പോലെയാണ് പശുവിനെ പരിചരിക്കുന്നത്. ആ ഗ്രാമത്തിലെ ഏക പശുവാണത്. പശുവിനെ ഗ്രാമത്തിന്റെ പുറത്ത് മേയ്ക്കാൻ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. മറ്റുള്ളവരോട് സംസാരിക്കുന്നതിനിടയില്പോലും ഹസ്സന്റെ ശ്രദ്ധ പശുവിൽ തന്നെയാണ്. കുട്ടികൾ പശുവിനെ തൊടുമ്പോൾ അയാൾക്ക് ദേഷ്യം വരുന്നുണ്ട്. പശുവിനെ തീറ്റുന്നതും കുളിപ്പിക്കുന്നതും ഒക്കെ ഹസ്സന്റെ സന്തോഷങ്ങളാണ്. രാത്രിയിൽ കൊള്ളക്കാരായ ബൊളീവർമാർ വന്ന് തന്റെ പശുവിനെ തട്ടിക്കൊണ്ട്പോവുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്നു ഭയന്ന് തൊഴുത്തിൽ പശുവിനൊപ്പമാ‍ണ് ഹസ്സൻ ഉറങ്ങാറ്.
ഒരുനാൾ എന്തോ ആവശ്യത്തിനായി ഹസ്സൻ ഗ്രാമത്തിന് പുറത്തെങ്ങോ പോയിരിക്കയായിരുന്നു. പുലർച്ചെ ഹസ്സന്റെ ഭാര്യയുടെ നിലവിളികേട്ട് ഗ്രാമീണരൊക്കയും വീട്ടിലെത്തി. ഗർഭിണിയായ പശു തൊഴുത്തിൽ - ചോരയിൽ കുളിച്ച് മരിച്ച് കിടക്കുന്നു.പശു ചത്ത വിവരമറിഞ്ഞാൽ  ഹസ്സൻ എങ്ങനെയാണ് പ്രതികരിക്കുക എന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. വിവരം ഹസ്സനിൽ നിന്ന് മറച്ച് വെക്കാനും പതുക്കെ പതുക്കെ വിവരം അറിയിക്കാനും ഗ്രാമമുഖ്യനും മറ്റുള്ളവരും ചേർന്ന് തീരുമാനിക്കുന്നു. പശു ഓടിപ്പോയെന്നും അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ടെന്നും നുണപറയാൻ എല്ലാവരും കൂടി നിശ്ചയിക്കുന്നു.പശുവിന്റെ ശവം എന്തുചെയ്യണമെന്ന കാര്യത്തിലും പല അഭിപ്രായങ്ങളായി.പശുവിന്റെ തുകൽ പൊളിച്ചെടുക്കാമെന്ന് ചിലർക്ക് അഭിപ്രായമുണ്ട്- പക്ഷെ ഹസ്സൻ അറിഞ്ഞാലുണ്ടാകാവുന്ന പുകിലോർത്ത് അതിൽ നിന്നും പിന്മാറി. ശവം ഗ്രാമത്തിനു വെളിയിൽ ഉപേക്ഷിക്കാമെന്നുവച്ചാൽ ചിലപ്പോൾ ആട്ടിടയന്മാർ പറഞ്ഞ് ഹസ്സൻ വിവരമറിഞ്ഞേക്കാം. അവസാനം വീട്ടിനടുത്തുള്ള ഒരു പൊട്ടക്കിണറിൽ ശവം ഇട്ട് മൂടി. ഗ്രാമത്തിലെ മന്ദബുദ്ധിയായ ചെറുപ്പക്കാരൻ വിവരം ഹസ്സനോട് പറഞ്ഞാലോ എന്നു ഭയന്ന് അവനെ പഴയ ഉപേക്ഷിച്ച കെട്ടിടത്തിൽ കെട്ടിയിടുന്നു.ഭയത്തോടെയും ആശങ്കയോടെയും ഗ്രാമീണർ ഹസ്സന്റെ വരവും പ്രതീക്ഷിച്ച് നിൽക്കുകയാണ്.

2010, മാർച്ച് 16, ചൊവ്വാഴ്ച

ഗ്ലാസ്സും മ്ര്യുഗശാലയും

ഡച്ച് സിനിമാ സംവിധായകനായ ബെർട്ട് ഹാൻസ്ട്ര ഡോക്കുമെന്ററി സിനിമകളുടെ കുലപതിയായാണ് കണക്കാക്കപ്പെടുന്നത്. 1951 ലെ ‘കാൻ ഫിലിം ഫെസ്റ്റിവലിൽ‘ ‘മിറർ ഓഫ് ഹോളണ്ട്’ എന്ന ലഘുഡോക്കുമെന്ററി ചിത്രം ‘ഗ്രാന്റ് പ്രിക്സ് ‘ അവാർഡ് നേടിയതോടെ ഹാൻസ്ട്ര ശ്രദ്ധിക്കപ്പെട്ടു. പ്രക്ര്യുതിയേയും മനുഷ്യരേയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ദ്ര്യുശ്യഭാഷയുടെ വ്യാകരണവും, സൌന്ദര്യ  ശാസ്ത്രവും അടിസ്ഥാനമാക്കി അവ ക്യാമറയിൽ പകർത്തി എഡിറ്റിങ് നടത്തി  ഒരു കലാസ്ര്യുഷ്ടിയാക്കിമാറ്റുന്ന ഒരു രീതിയാണ് അദ്ദേഹത്തിന്റേത്.  വളരെ പ്രശസ്തമായ രണ്ട് സിനിമകളാണ് ഹാൻസ്ട്രയുടേതായുള്ളത്. ഗ്ലാസ്സ് (1958),മ്ര്യുഗശാല (1962) എന്നീ സിനിമകൾ... സിനിമയെന്ന കലാമാധ്യമപഠനത്തിനുള്ള ടെക് സ്റ്റ് ബുക്കുകൾ എന്ന പോലെയാണ് ഇക്കാലമത്രയും ലോകത്തെങ്ങുമുള്ള  ഫിലിം ഇൻസ്റ്റിറ്റുട്ടുകളിൽ ഈ രണ്ട് സിനിമകളും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. വെറും പതിനൊന്നു മിനുട്ടുകൾ മാത്രം ദൈർഘ്യമുള്ളതാണ് ഈ സിനിമകൾ.. പക്ഷെ അവ നമ്മോട് സംവദിക്കുന്നത് മനുഷ്യായുസ്സിന്റെ ദൈർഘ്യമാണ്.
1957ൽ .‘റോയൽ ലീർഡാം ഗ്ലാസ്സ് വർക്സ് ‘ കമ്പനിയുമായുണ്ടാക്കിയ ഒരു പ്രൊമോഷണൽ ഫിലിം കരാറിൽ നിന്നാണ് ഈ ക്ലാസ്സിക് സിനിമ ജനിക്കുന്നത്. ബ്ലാക്ക് & വൈറ്റിൽ ഗ്ലാസ്സ് നിർമാണം പരിചയപ്പെടുത്തുന്ന പരസ്യ ചിത്രമാണ് ഉദ്ദേശിച്ചിരുന്നത്. ഫാക്ടറിയിൽ സന്ദർശനത്തിനിടെ കണ്ട ഒരു യന്ത്രത്തകരാറിൽ നിന്നാണ് ഹൻസ്ട്രക്ക് പുതിയ ആശയം കിട്ടിയത്. പൂർണ്ണ സ്വാതന്ത്രത്തോടെ ഗ്ലാസ്സിനെയും മനുഷ്യനേയും കുറിച്ച് സിനിമ കളറിൽ ചെയ്യാൻ കരാർ ഉറപ്പിക്കുന്നു.
ഗ്ലാസ്സ് ബ്ലോവർമാർ ലോഹക്കുഴലിലൂടെ ഊതി, ഉരുകിയ ഗ്ലാസ്സുകൊണ്ട് സ്ഫടിക ഭരണികളും ചഷകങ്ങളും പാത്രങ്ങളും ഉണ്ടാക്കുന്ന പഴയ രീതികൾ  കാണിച്ചു തന്നുകൊണ്ടാണ് “ഗ്ലാസ്സ്’  ആരംഭിക്കുന്നത്. ഒരു സംഗീത ഉപകരണം വായിക്കുന്നതുപോലെയാണ് കലാകാരന്മാരായ ഗ്ലാസ്സ്ബ്ലോവർമാർ പാത്രങ്ങൾ നിർമ്മിക്കുന്നത്. അവർ ഉണ്ടാക്കുന്ന ഓരോ പാത്രവും അവരുടെ ഓരോ സ്ര്യുഷ്ടികളാണ്. ഊത്തിലും , ചുഴറ്റിലും , വളക്കലിലും , പോളിഷിങിലും , പതംവരുത്തലിലുമൊക്കെ പ്രത്യേകമായ ശ്രദ്ധയും അർപ്പണവുമുണ്ട്. ഒരു സ്ര്യുഷ്ടിയും ഒരുപോലെയല്ല...
യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പുതിയ രീതിയാണ് പിന്നീട് കാണിക്കുന്നത്. എണ്ണമറ്റ കുപ്പികളാണ് നിർമിച്ചുകൂട്ടുന്നത്, വളരെ വേഗത്തിലും ചിട്ടയിലും..- ഉരുകിയ ഗ്ലാസ്സ് കുപ്പികളായി മാറുന്നു. മുൻപുണ്ടായിരുന്ന ജാസ് സംഗീതത്തിന്റെ പശ്ചാത്തല ശബ്ദം വിരസവും അരോചകവുമായ യന്ത്രമുരൾച്ചയിലേക്ക് വഴിമാറുന്നു. ഒരേ രൂപവും നിറവും ഭംഗിയും ഉള്ള കുപ്പികളുടെ നിര..ആവർത്തിക്കപ്പെടുന്ന പ്രക്രിയകൾ.. യാന്ത്രികമായ ചലനങ്ങൾ. സ്ഫടികക്കുപ്പികൾ കൺ വെയർ ബെൽറ്റിലൂടെ ചിട്ടയായി നീങ്ങുകയാണ്. അങ്ങേത്തലക്കലെ യന്ത്രകൈ അവിടെയെത്തുന്ന ഓരോ കുപ്പിയേയും നുള്ളിയെടുത്ത് മാറ്റിവെയ്ക്കുകയാണ്.. കഴുത്ത് പൊട്ടിയ ഒരു കുപ്പിയാണ് ഇപ്പോൾ യന്ത്രകൈക്ക് മുന്നിലെത്തുന്നത്.അതിനെ നുള്ളിയെടുക്കനാവുന്നില്ല- അതോടെ പുറകെയെത്തുന്ന കുപ്പികളെല്ലാം വീണുടയുകയാണ്. ഒരു മനുഷ്യന്റെ കൈ ഇടപെടും വരെ. കഴുത്തു പൊട്ടിയ കുപ്പി അയാൾ മാറ്റിവെക്കുന്നതോടെ വീണ്ടും പ്രവർത്തനങ്ങൾ തുടരുന്നു.
വളരെ സാധാരണമായ ഒരു വിഷയം ദ്ര്യുശ്യഭാഷാവ്യാകരണങ്ങളുടെ ഉപയോഗത്തിലൂടെ ഒരു കലാസ്ര്യുഷ്ടിയായി മാറുന്നതിന്റെ ഉദാഹരണമാണീ സിനിമ. നരേഷനുകളൊന്നും ഉപയോഗിക്കാതെ, വർണ്ണവിന്യാസം , ചലനം, സംഗീതം , മിശ്രണം , സമ്രുദ്ധമായ  ക്ലോസ്സപ്പുകൾ, പ്രകാശനിയന്ത്രണം എന്നിവ വഴി ഈ സിനിമ നമ്മെ വശീകരിക്കുന്നു.മനുഷ്യന്റെ സ്ര്യുഷ്ടിപരതയുടെ ഒരു സ്ര്യുഷ്ടിമാത്രമായ യന്ത്രങ്ങളേയും മനുഷ്യനാണ് ഗുണപരമായി ഉപയോഗിക്കേണ്ടതെന്ന തത്വചിന്താപരമായ ഒരാശയം വികസിച്ചുവരുന്നു.
1958 ലെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വഡോക്കുമെന്ററിക്കുള്ള‘ സിൽ വർ ബെയർ’ അവാർഡ്, 1959ലെ ബഫ്റ്റ അവർഡ്, 1960ലെ ഏറ്റവും നല്ല ഡോക്കുമെന്ററിക്കുള്ള ഓസ്കാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ സിനിമ നേടി.
1962ൽ നിർമിച്ച കാഴ്ചബംഗ്ലാവ് (zoo) വളരെയേറെ പ്രത്യേകതകളുള്ള ഹ്രസ്വചിത്രമാണ്. ഈ ബ്ലാക്ക്&വൈറ്റ് സിനിമയിലും നരേഷനില്ല.ഒരു കാഴ്ചബംഗ്ലാവിലെ മ്രുഗങ്ങളേയും സന്ദർശകരേയും മാത്രമാണ് കാണിക്കുന്നത്.
അഴികളുടെ ഒരു സമീപദ്ര്യുശ്യത്തിലാണ് സിനിമ ആരംഭിക്കുന്നത്.മ്ര്യുഗശാല കാണാനെത്തുന്ന കുട്ടികളുടെ കൂട്ടത്തെ എത്തി നോക്കുന്ന ജിറാഫും ഒട്ടകപക്ഷിയും..പതുക്കെ നടന്നുനീങ്ങുന്ന സ്ത്രീകൾ,സമാനമായി നടക്കുന്ന പെൻ ഗ്വിനുകൾ, വരയൻ ഉടുപ്പിട്ട സ്ത്രീയെ ശ്രദ്ധിക്കുന്ന വരയൻ കുതിര,..ഇങ്ങനെ സിനിമ വികസിക്കുന്നു.ക്യാമറ കമ്പിയഴികൾക്ക് അപ്പുറവും ഇപ്പുറവും മാറിമാറി നിൽക്കുന്നു,സന്ദർശകരുടെ കാഴ്ചപ്പാടിലും ,മ്രിഗങ്ങളുടെ കാഴ്ചപ്പാടിലും ദ്രിശ്യങ്ങൾ മാറിമാറി തെളിയുന്നു.പതുക്കെ പതുക്കെ സിനിമകാണുന്ന നമ്മളുടെ മനസ്സിൽ ഒരു സംശയം ഉദിക്കും..ആർ ആരെയാണ് കാണുന്നത്? കാഴ്ച്ചക്കാർ മ്ര്യുഗങ്ങളെ  നോക്കി കളിയാക്കുകയും ചിരിക്കുകയും ചെയ്യുമ്പോൾ മ്ര്യുഗങ്ങളും അതുതന്നെയല്ലെ ചെയ്യുന്നത് ?.സന്തോഷകരവും രസകരവുമായ ഒരിടമാണ് കാഴ്ചബംഗ്ലാവുകൾ. ഒളിഞ്ഞുനോക്കി ശ്രദ്ധിക്കുന്ന ഒരു സ്വതന്ത്ര നിരീക്ഷകന്(മനുഷ്യരോട് പക്ഷപാതമില്ലതെ) രസകരമായ നിഗമനത്തിലെത്താനാകും.ഇവരുടെ സ്വാഭാവിക ചേഷ്ടകൾ, മുഖഭാവങ്ങൾ തമ്മിൽ അത്ഭുതകരമായ സാമ്യമാണുള്ളത്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയമാണു സിനിമയിലെ കാലം.പല സന്ദർശകരും ആവർത്തിച്ച് ദ്ര്യുശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷിവിൽ‌പ്പനക്കാരൻ, തത്തയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നയാൾ, വ്യുദ്ധ ദമ്പതിമാർ, നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകൾ, ചിത്രങ്ങൾ സ്കെച്ച് ചെയ്യുന്നയാൾ, കുട്ടികളെ സസ്യശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകൻ,അമ്മമാർ തുടങ്ങിയവർ...രാവിലെയുള്ള ഉണർവും ഉത്സാഹവും ഉച്ചാമയക്കത്തിലേക്ക് വഴിമാറുന്നു. കോട്ടുവായിടുന്നവർ, ഉറക്കം തൂങ്ങുന്നവർ..സന്ദർശകരിലും കൂട്ടിലുള്ളവരിലും ഇവരുണ്ട്...വൈകുന്നേരത്തിന്റെ ദു;ഖത്തിൽ സിനിമ അവസാനിക്കുന്നു. സന്ദർശകർക്കിടയിൽ മുഖം മൂടിധരിച്ചയാളെ കണ്ട് പേടിച്ചു മുഖംതിരിച്ചിരിക്കുന്ന കുട്ടിക്കുരങ്ങനെ കണ്ട് ആർത്ത് ചിരിക്കുന്ന കുട്ടികൾ.അവസാനം അവരുടെ നേരെ -പ്രേക്ഷകരായ നമുക്കു നേരെയും നാക്കു നീട്ടി ഗോഷ്ടികാണിക്കുന്ന കുട്ടിക്കുരങ്ങിൽ ‘മ്ര്യുഗശാല ‘അവസാനിക്കുന്നു.
ആംസ്റ്റെർഡാമിലെ ആർട്സ് മ്ര്യുഗശാലയിൽ വച്ച് ഒളിക്യാമറകൾ ഉപയോഗിച്ച് വളരെ കഷ്ടപ്പെട്ടാണ് ഹാൻസ്ട്ര ഈ സിനിമ ചിത്രീകരിച്ചത്.പത്തുമിനിട്ടിനടുത്ത് മാത്രം ദൈർഘ്യമുള്ള ഈ സിനിമക്ക് വേണ്ടി ഒരു ലക്ഷത്തിൽ പരം അടി ഫിലിം റോൾ ഷൂട്ട്ചെയ്യേണ്ടിവന്നു.വലിയ ഷോപ്പിങ്ങ് ബാഗുകളിലും , കുറ്റിക്കാടുകളിലും, ഉള്ളുകാണാത്ത ഗ്ലാസ്സ് കാബിനുകളിലുമൊക്കെ ക്യാമറയും അനുബന്ധസാമഗ്രികളും ഒളിച്ച് വച്ചാണ് സന്ദർശകരുടെ സ്വാഭാവിക ചേഷ്ടകളും ഭാവങ്ങളും ഹാൻസ്ട്ര  ചിത്രീകരിച്ചത്,.ക്യാമറയുടെ സാന്നിദ്ധ്യം അറിയുന്നത് മനുഷ്യരുടെ സ്വാഭാവിക പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കുമെന്ന്  ഹാൻസ്ട്ര മനസ്സിലാക്കിയിരുന്നു. പല സമയത്തും സ്ഥലത്തുമായി ചിത്രീകരിച്ച് ഷോട്ടുകളെ വളരെ തന്മയത്വത്തോടെ വിളക്കിചേർത്ത് തുടർച്ചയായുള്ള സംഭവപ്രതീതി അനുഭവിപ്പിക്കുന്നുണ്ട്,
1962ലെ സാൻഫ്രാൻസിസ്കൊ മേളയിലും, വിയന്ന മേളയിലും, ഈ സിനിമ പുരസ്കാരങ്ങൾ നേടി, ബെർളിൻ ഫിലിം ഫെസ്റ്റിവലിൽ- ഫിപ്രസി അവാർഡും യൂത്ത് ഫിലിം അവാർഡും നേടിയ ZOO സിനിമ എന്ന മാധ്യമത്തിൽ ദ്ര്യുശ്യങ്ങളിലൂടെ ആശയങ്ങൾ എങ്ങനെ സാർഥകമായി പ്രകടിപ്പിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഇപ്പഴും നിലനിൽക്കുന്നു.